പരവൂർ: പരവൂർ മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ വിശദ അന്വേഷണം നടത്തും. നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക്ഷനു സമീപം പ്രശാന്തിയിൽ എസ്.അനീഷ്യയെ (41) ആണ് ഇന്നലെ രാവിലെ 11.30 ഓടെ കുളിമുറിയുടെ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജോലിയുമായ ബന്ധപ്പെട്ട മാനസിക സമ്മർദമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാവേലിക്കര സെഷൻസ് കോടതി ജഡ്ജി അജിത്ത് കുമാറാണ് ഭർത്താവ്. സത്യദേവനും പ്രസന്നകുമാരിയുമാണ് മാതാപിതാക്കൾ. മകൾ: ഇഷാനി. 41 വയസായിരുന്നു പ്രായം.

ഇന്ന് രാവിലെ 11 നും 12.30 നും ഇടയിലാണ് മരണം നടന്നതെന്നാണ് നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)