- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനം റദ്ദാക്കി: 64,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
കൊച്ചി: പകരം സൗകര്യം ഏർപ്പെടുത്താതെ വിമാനം റദ്ദാക്കിയ എയർലൈൻസും ഏജൻസിയും 64,442 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു. മുൻ ജില്ലാ ജഡ്ജിയും കൊല്ലം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ അന്നത്തെ പ്രസിഡന്റുമായിരുന്ന ഇ.എം. മുഹമ്മദ് ഇബ്രാഹിമും മെംബർ സന്ധ്യാ റാണിയും നൽകിയ പരാതിയിലാണ് വിധി.
ഔദ്യോഗിക ആവശ്യത്തിനു ഡൽഹിയിൽ പോയി, ബെംഗളൂരു വഴി കൊച്ചിയിൽ എത്തുന്ന വിമാന ടിക്കറ്റാണ് ക്ലിയർ ട്രിപ്പിന്റെ വെബ്‌സൈറ്റ് വഴി 2019 മാർച്ച് ഒൻപതിന് 11,582 രൂപ നൽകി എടുത്തത്. എന്നാൽ യാത്രയ്ക്കായി നിശ്ചയിച്ച ദിവസത്തിന് 13 ദിവസം മുൻപ് വിമാന കമ്പനി ടിക്കറ്റുകൾ റദ്ദാക്കി. ഇതോടെ ഇരുവരും ഉപഭോക്തൃ കോടതിയെ സമീപിക്കുക ആയിരുന്നു. ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ മെംബർമാരുമായ ബെഞ്ചിന്റെതാണ് ഉത്തരവ്.
മറ്റേതെങ്കിലും വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാം, അതല്ലെങ്കിൽ പണം തിരികെ നൽകാം എന്നായിരുന്നു എതിർകക്ഷികൾ ആദ്യം പറഞ്ഞത്. എന്നാൽ പകരം സംവിധാനം ഏർപ്പെടുത്തി നൽകിയില്ല എന്നു മാത്രമല്ല മുഴുവൻ ടിക്കറ്റ് തുകയും തിരികെ നൽകിയതുമില്ല. തുടർന്ന് ഉയർന്ന തുകയായ 19,743 രൂപ നൽകി പരാതിക്കാർക്ക് രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടിവന്നു.
എയർലൈൻ കമ്പനിയുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാലാണ് വിമാന സർവീസ് റദ്ദാക്കിയതെന്നും എയർലൈൻസ് ചട്ടപ്രകാരം നഷ്ടപരിഹാരം നൽകാൻ ബാധ്യത ഇല്ലെന്നുമായിരുന്നു എതിർകക്ഷികളുടെ നിലപാട്.
എന്നാൽ, വിമാനത്തിന്റെ കാലപ്പഴക്കം കാരണം സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വിലക്ക് ഏർപ്പെടുത്തിയതെന്നായിരുന്നു പരാതിക്കാരന്റെ വാദം.
എതിർകക്ഷികളുടെ സേവനത്തിലെ ന്യൂനതകാരണം കൂടിയ തുക നൽകി പരാതിക്കാർക്ക് ടിക്കറ്റ് എടുക്കേണ്ടിവന്നു എന്നതടക്കം വിലയിരുത്തിയാണ് 64,442 രൂപ പരാതിക്കാർക്ക് ഒരുമാസത്തിനകം നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.



