തിരുവനന്തപുരം: വർക്കലയിലെ മോഷണക്കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ചു. നേപ്പാൾ സ്വദേശി രാംകുമാർ (48) ആണ് കസ്റ്റഡിയിലിരിക്കേ മരിച്ചത്. അയിരൂർ പൊലീസ് കോടതിയിൽ ഹാജരാക്കിയപ്പോൾ കുഴഞ്ഞുവീണ മരിക്കുകയായിരുന്നു. ഉടൻ തന്നെ വർക്കലയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വർക്കലയിൽ വീട്ടുകാരെ മയക്കി കവർച്ച നടത്തിയ കേസിലെ പ്രതിയാണ് രാംകുമാർ. മോഷണത്തിന് ശേഷം മതിൽ ചാടി രക്ഷപ്പെടുമ്പോൾ നാട്ടുകാർ പിടികൂടി ഇയാളെ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു.

ഹരിഹരപുരം എൽപി സ്‌കൂളിനു സമീപത്തെ വീട്ടിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്. വീട്ടിൽ ശ്രീദേവിയമ്മ, മരുമകളും സ്‌കൂൾ പ്രിൻസിപ്പലുമായ ദീപ, ഹോം നഴ്സായ സിന്ധു എന്നിവരായിരുന്നു താമസം. വീട്ടുകാരെ മയക്കിയ ശേഷം സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു. നേപ്പാൾ സ്വദേശിനി ജോലിക്കെത്തിയത് ദിവസങ്ങൾക്കു മുൻപാണ്. ഭക്ഷണത്തിലാണ് മയക്കു മരുന്നു കലർത്തിയത്.

ശ്രീദേവിയമ്മയുടെ മകൻ ബംഗളൂരുവിലാണ്. ഭാര്യ ദീപയെ ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് അയൽക്കാരെ വിവരം അറിയിച്ചു. അടുത്ത വീട്ടിൽനിന്ന് ആളുകളെത്തിയപ്പോൾ ചിലർ വീട്ടിൽനിന്ന് ഇറങ്ങി ഓടി. വീട്ടുകാർ ബോധരഹിതരായ നിലയിലായിരുന്നു. പിന്നാലെ നടന്ന പരിശോധനയിൽ ഒരാളെ വീടിനോട് ചേർന്ന മതിലിനടുത്തെ ഇരുമ്പുകമ്പിയിൽ കുടുങ്ങിയ നിലയിൽ രാം കുമാറിനെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ പക്കൽ പണവും സ്വർണവും ഉണ്ടായിരുന്നു. നാട്ടുകാരാണ് ഇയാളെ പൊലീസിൽ ഏൽപ്പിച്ചത്.