ഹരിപ്പാട്: പള്ളിപ്പാട് മുട്ടം റോഡിൽ ഗുരുക്കൾശ്ശേരിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം രാത്രിയിലും ക്ഷേത്രത്തിന് സമീപം കക്കൂസ് മാലിന്യം തള്ളിയതായി നാട്ടുകാർ പറയുന്നു. നാലുദിവസം മുൻപും ഇതേ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചിരുന്നു.

റോഡിൽ ഒഴുക്കുന്ന മാലിന്യം മുല്ലമൂല പാടശേഖരത്തിലേക്ക് ആണ് ഒഴുകുന്നത്. അസഹ്യമായ ദുർഗന്ധം മൂലം റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ഗുരുക്കൾശ്ശേരിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും സപ്താഹവും ചൊവ്വാഴ്ച ആരംഭിക്കാനുള്ള ഒരുക്കത്തിനിടയിലാണ് തുടർച്ചയായി കക്കൂസ് മാലിന്യം തള്ളിയത്.

ക്ഷേത്ര അധികൃതർ പള്ളിപ്പാട് ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചു. പാതിരാത്രിയിൽ കക്കൂസ് മാലിന്യവുമായി അതിവേഗം കുതിച്ചെത്തുന്ന മിനി ടാങ്കർലോറികൾ ആളൊഴിഞ്ഞ ഇടങ്ങളിൽ നിർത്തി പിൻഭാഗത്ത് ഘടിപ്പിച്ച വാൽവ് തുറന്നുവിടുകയാണ് ചെയ്യുന്നത്. പ്രദേശവാസികൾക്കിടയിൽ മഞ്ഞപ്പിത്തവും മറ്റു രോഗങ്ങളും പടർന്നുപിടിക്കാൻ ഇത് ഇടയാക്കുമെന്ന ആശങ്കയുണ്ട്.