വടകര: ഉത്തർപ്രദേശിൽ നിന്നും കാണാതായ പെൺകുട്ടിയെ തേടി യുപി പൊലീസ് വടകരയിലെത്തി. വടകര ആലായിന്റവിട പ്രഭാകരന്റെ മകൾ പ്രബിഷയെ അന്വേഷിച്ചാണ് പൊലീസ് വടകരയിലെത്തിയത്. എന്നാൽ വീട്ടുകാർക്ക് നേരെ ശബ്ദമുയർത്തിയും വീടുകയറി പരിശോധിച്ചും പൊലീസ് ഭീതി പടർത്തിയെങ്കിലും ഒടുവിൽ അമളി പറ്റിയത് മനസ്സിലാക്കിയതോടെ തിരികെ പോയി.

മൊബൈൽ നമ്പറിലെ ഒരക്കത്തിന്റെ വ്യത്യാസമാണ് കാണാതായ പെൺകുട്ടിയെ തേടി ഉത്തർപ്രദേശ് പൊലീസിനെ വടകരയിലെത്തിച്ചത്. പ്രബിഷയുടെ അമ്മയുടെ നമ്പറും കാണാതായ പെൺകുട്ടിയുടെ നമ്പറും ഒരുക്കത്തിൽ മാത്രമാണ് വ്യത്യാസമുള്ളത്. ഇതോടെ പൊലീസ് പ്രബിഷയുടെ അമ്മയുടെ നമ്പറിനെ കാണാതായ പെൺകുട്ടിയുടെ നമ്പറെന്ന് തെറ്റിദ്ധരിച്ചു. എന്നാൽ, ഇതുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് യു.പി. പൊലീസ് പ്രബിഷയെ അന്വേഷിച്ച് വീട്ടിലെത്തിയത്. കാണാതായ പെൺകുട്ടിയുടെ നമ്പറിലേക്ക് പ്രബിഷ നിരന്തരം വിളിക്കുന്നു എന്നാണ് അവർ പറഞ്ഞത്.

പ്രബിഷയുടെ അമ്മ ഉപയോഗിക്കുന്ന നമ്പറാണ് കാണാതായ പെൺകുട്ടിയുടേത് എന്നാണ് പൊലീസ് പറഞ്ഞത്. ആ നമ്പറിലേക്ക് സ്ഥിരമായി വിളിക്കുന്നതിനാലാണ് പ്രബിഷയെ അന്വേഷിച്ച് എത്തിയതെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ ഈ നമ്പർ തങ്ങളുടെതാണെന്ന് വീട്ടുകാർ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ശനിയാഴ്ച നാലുമണിയോടുകൂടി വടകരയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനോടൊപ്പമാണ് യു.പി. പൊലീസ് വീട്ടിലെത്തിയത്. ആ സമയത്ത് പ്രബിഷയുടെ അമ്മമാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

സംഭവമറിഞ്ഞ് പ്രബിഷയും അനിയത്തിയും മറ്റുള്ളവരും വീട്ടിലെത്തി. യു.പി. പൊലീസ് ശബ്ദമുയർത്തി സംസാരിക്കുകയും വീടിനകത്തുകയറി പരിശോധിക്കുകയും ചെയ്തതായി പ്രബിഷ പറഞ്ഞു. ഒടുവിൽ പൊലീസ് വാഹനത്തിൽ വടകര സ്റ്റേഷനിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു. എന്നാൽ, സഹോദരനോടൊപ്പം വരാമെന്നു പറയുകയും സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. അവിടെവെച്ച് നടത്തിയ പരിശോധനയിലാണ് തങ്ങൾക്ക് അമളി പറ്റിയ കാര്യം യു.പി. പൊലീസിന് മനസ്സിലായത്.

വീട്ടിൽ പൊലീസെത്തിയതറിഞ്ഞ് നാട്ടുകാർ ഉൾപ്പെടെ ഒട്ടേറെപ്പേർ സ്ഥലത്തെത്തി. സഹോദരന്റെ വിവാഹത്തിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ഇത്തരത്തിൽ ഒരു സംഭവംമുണ്ടായത് തനിക്കും കുടുംബത്തിനും പ്രയാസമുണ്ടാക്കിയതായി പ്രബിഷ പറഞ്ഞു. ഇതിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണിവർ.