കൊച്ചി: കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിയുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിഎസ് ഡയസിന്റേതാണ് നടപടി. കേസിൽ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാൽ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന ജോളിയുടെ വാദം ഹൈക്കോടതി തള്ളി.

ജോളിയുടെ വാദങ്ങൾ തള്ളിയ ഹൈക്കോടതി, പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണാ നടപടികൾ ആരംഭിക്കുന്ന വേളയിൽ സെഷൻസ് കോടതിക്ക് നീതിപൂർവമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേരുടെ കൊലപാതകുമായി ബന്ധപ്പെട്ട് കേസിലാണ് ജോളി ജാമ്യാപേക്ഷ സമർപ്പിച്ചത്. 2019 ഒക്ടോബർ 4നാണ്, 2002 മുതൽ 2016 വരെ ഒരേ കുടുംബത്തിലുണ്ടായ ആറു പേരുടെ മരണവും കൊലപാതകം പുറത്തറിയുന്നത്. കേസിൽ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാൽ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.

വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട.അദ്ധ്യാപിക അന്നമ്മ തോമസ് (60), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എംഎം മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവർ കൊല്ലപ്പെട്ടെന്നാണു കേസ്.