മലപ്പുറം: ആത്മീയ കാര്യങ്ങൾക്കുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പരിചയപ്പെടുന്ന വീട്ടമ്മമാരുടെ ഫോട്ടോകളും വിഡിയോകളും മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പട്ടാമ്പി ആമയൂർ സ്വദേശി മുഹമ്മദ് യാസിം (19) ആണ് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിനിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്.

വാട്സാപ്പിലൂടെ പരിചയപ്പെട്ട് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ ഇരകൾ ഇയാളുടെ അതിക്രമത്തിനും സാമ്പത്തിക തട്ടിപ്പിനും ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്പെക്ടർ എ. പ്രേംജിത്ത്, എസ്‌ഐ ഷിജോ സി. തങ്കച്ചൻ, എഎസ്ഐ രേഖമോൾ, എസ്.സി.പി.ഒ ഷി ജു, സി.പി.ഒമാരായ സൽമാൻ പള്ളിയാൽതൊടി, ജയേഷ് രാമപുരം എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.