കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്ര കൂലി കുറയും. ഹജ്ജിനു പോകുന്നവരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവു നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ടിക്കറ്റ് നിരക്കിൽ 40,000 രൂപ കുറയ്ക്കാമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം വ്യക്തമാക്കി. മുസ്ലിം ലീഗ് എംപിമാർക്കാണ് കേന്ദ്ര ഹജ് കാര്യ വകുപ്പ് ഉറപ്പു നൽകിയത്.

ഈ വർഷം കേരളത്തിൽനിന്ന് 24,784 പേരാണ് ഹജിന് അപേക്ഷിച്ചത്. അതിൽ 14,464 പേർ യാത്രയ്ക്കുള്ള ആദ്യ ഓപ്ഷനായി നൽകിയത് കോഴിക്കോട് വിമാനത്താവളമാണ്. ഹജ് വിമാന സർവീസിനുള്ള ടെൻഡറിൽ കൊച്ചിയിൽനിന്നും കണ്ണൂരിൽനിന്നും ക്വോട്ട് ചെയ്തിരിക്കുന്ന ഏറ്റവും കുറഞ്ഞ തുക ഏകദേശം 80,000 രൂപയാണ്. കോഴിക്കോട്ടുനിന്ന് ഇത് ഏകദേശം 1,65,000 രൂപയായിരുന്നു. 2020ലെ അപകടത്തിനുശേഷം കോഴിക്കോട്ടുനിന്നു വലിയ വിമാനങ്ങളുടെ സർവീസ് അനുവദിക്കാത്തതും നിരക്കു വർധനയ്ക്ക് കാരണമായി.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ നിരക്ക് കോഴിക്കോട്ടു നിന്നായിരുന്നു. നിരക്കുവർധനയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണു കേന്ദ്ര ഇടപെടൽ. നിരക്കു കുറയ്ക്കാൻ ഇടപെടണമെന്ന് സംസ്ഥാന സർക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും സംഘടനകളും എയർ ഇന്ത്യയോടും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോടും കേന്ദ്ര ഹജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു.

കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് ചാർജിൽ ഇളവ് നൽകുമെന്ന് കേന്ദ്ര ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഉറപ്പ് നൽകിയെന്ന് മുസ്ലിം ലീഗ് എം പിമാർ അറിയിച്ചിരുന്നു. കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോട് കാട്ടുന്ന കടുത്ത വിവേചനം പരിഹരിക്കാനും അവരോട് നീതിപുലർത്താനും അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ലോക്‌സഭാംഗങ്ങളായ ഇ ടി മുഹമ്മദ് ബഷീർ, ഡോ. എം പി അബ്ദുസ്സമദ് സമദാനി എന്നിവരും രാജ്യസഭാംഗമായ പി വി അബ്ദുൾ വഹാബും ന്യൂനപക്ഷ - ഹജ്ജ്കാര്യ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് നിവേദനം നൽകിയിരുന്നെന്നും മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചു.