തൊടുപുഴ: തലാഖുചൊല്ലി വിവാഹമോചനം നേടിയ ഭർത്താവ് മുൻഭാര്യയ്ക്ക് 38,97,500 രൂപ നഷ്ടപരിഹാരം നൽകാൻ കോടതിവിധി. വേറിട്ട് താമസിച്ച കാലത്തെ വീട്ടുവാടകയും വന്ധ്യംകരിക്കപ്പെട്ടതിനാൽ ഗർഭധാരണശേഷി വീണ്ടെടുക്കാനുള്ള പുനർശസ്ത്രക്രിയ നടത്താൻ വേണ്ട രണ്ടരലക്ഷം രൂപ ഉൾപ്പെടെയാണിത്. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് നസീബ് എ. അബ്ദുൾറസാഖാണ് വിധി പ്രഖ്യാപിച്ചത്.

വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാരിയായ പതാലിൽ വീട്ടിൽ ഷാജിയുടെ മകൾ അൻവറ പർവീൺ മുൻ ഭർത്താവിനെതിരെ നൽകിയ ഹർജിയിലാണ് ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. 2013 ജനുവരിയിൽ ബിരുദവിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ് അൻവറയെ കാഞ്ഞിരപ്പള്ളി പുതുപ്പറമ്പിൽ ഇർഷാദിന്റെ മകൻ തൗഫീഖ് മുഹമ്മദ് വിവാഹം കഴിച്ചത്. രണ്ടുകുട്ടികൾ ജനിച്ചശേഷം ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങി. 2018-ൽ പാലാ കുടുംബക്കോടതിയിൽ തുടങ്ങിയ വിവാഹമോചനക്കേസ് സുപ്രീംകോടതിവരെ നീണ്ടു. ഇതിനിടെ, തൗഫീഖ് അൻവറയെ തലാഖുചൊല്ലി വിവാഹമോചനം നേടുകയും പുനർവിവാഹവും കഴിക്കുകയും ചെയ്തു.

ഭർത്താവ് ഉപേക്ഷിച്ചതോടെ മക്കളുമായി വാടക വീട്ടലാണ് അൻവറ താമസിച്ചിരുന്നത്. തുടർന്ന് ഭർത്താവിൽനിന്ന് അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾക്ക് നഷ്ടപരിഹാരം തേടി അൻവറ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹർജി നൽകി. അഡ്വ. സി.കെ. വിദ്യാസാഗർ, അക്ഷയ്ഹരി, ടി.ജെ.ജോമോൻ, പ്രശാന്ത് പി.പ്രഭ എന്നിവർ അൻവറയ്ക്കുവേണ്ടി ഹാജരായി. വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ലഭിക്കേണ്ട സംരക്ഷണാവകാശവും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഹർജി നിലനിൽക്കുമ്പോൾ അൻവറ പുനർവിവാഹിതയായി. അതിനാൽ അക്കാലം വരെയുള്ള സംരക്ഷണാവകാശമായി 28,40,00 രൂപ നൽകാൻ കോടതി വിധിച്ചു. ഗർഭധാരണശേഷി വീണ്ടെടുക്കാനുള്ള ശസ്ത്രക്രിയയ്ക്ക് രണ്ടരലക്ഷവും ശാരീരിക മാനസിക പീഡനങ്ങൾക്ക് അഞ്ചുലക്ഷവും അനുവദിച്ചു. ഭർത്താവും ഭർത്തൃപിതാവും ചേർന്ന് വീട്ടിൽനിന്ന് പുറത്താക്കിയതിനാൽ വാടക വീട്ടിൽ താമസിച്ചകാലത്തെ വാടകയിനത്തിൽ 2,17,500 രൂപയും ഉൾപ്പെടെയാണ് 39 ലക്ഷം രൂപ വിധിച്ചത്.