മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 80 ലക്ഷത്തിലധികം രൂപയുടെ സ്വർണം പിടികൂടി. അബൂദാബിയിൽനിന്നെത്തിയ കുന്നമംഗലം സ്വദേശിനിയിൽനിന്നാണ് പുറത്തു കാത്തു നിന്ന പൊലീസ് സ്വർണം പിടിച്ചെടുത്തത്. ശരീരത്തിൽ ഒളിപ്പിച്ച 1.34 കിലോ ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. യാത്രക്കാരിയായ ഷമീറ(45)യെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അബൂദാബിയിൽനിന്നും എയർ അറേബ്യ വിമാനത്തിലാണ് ഷമീറ കരിപൂർ വിമാനത്താവളത്തിൽ എത്തിയത്. ഷമീറയിൽനിന്നും സ്വർണം സ്വീകരിക്കാൻ എയർപോർട്ടിന് പുറത്ത് കള്ളക്കടത്ത് സംഘം കാത്തു നിന്നിരുന്നു. ഇവരെയാണ് ആദ്യം പൊലീസ് പിടികൂടിയത്. കള്ളക്കടത്ത് സംഘാംഗങ്ങളായ കുന്നമംഗലം സ്വദേശികളായ റിഷാദ് (38), ജംഷീർ (35) എന്നിവരാണ് ആദ്യം പൊലീസിന്റെ വലയിലാവുന്നത്. ശേഷം ഷമീറയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അത്യാധുനിക സ്‌കാനിങ് സംവിധാനങ്ങളെ മറികടന്നാണ് കസ്റ്റംസിനെ വെട്ടിച്ച് ഷമീറ എയർപോർട്ടിന് പുറത്തെത്തിയത്. എന്നാൽ പുറത്തെത്തിയ ഷമീറയെ പൊലീസ് ദേഹപരിശോധനയ്ക്ക് വിധേയ ആക്കിയതോടെ കുടുങ്ങുക ആയിരുന്നു. വസ്ത്രത്തിൽനിന്നും സ്വർണ്ണമടങ്ങിയ മൂന്ന് പാക്കറ്റുകളാണ് കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകൾക്ക് 1340 ഗ്രാം തൂക്കമുണ്ട്. പിടിച്ചെടുത്ത സ്വർണ്ണത്തിന് അഭ്യന്തര വിപണിയിൽ 80 ലക്ഷത്തിലധികം രൂപ വിലവരും

കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂർ എയർപോട്ടിന് പുറത്തുവെച്ച് പൊലീസ് പിടികൂടുന്ന 8-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് കൈമാറും.