- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
27കാരന്റെ കൊലപാതകത്തിൽ ഡി വൈ എഫ് ഐ നേതാവടക്കം 5 പേർ അറസ്റ്റിൽ
ആലപ്പുഴ: തോട്ടപ്പള്ളിയിൽ യുവാവിനെ ഹെൽമെറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾ പിടിയിലാകുന്നത് തെളിവുകൾ എതിരായ സാഹചര്യത്തിൽ. ഡിവൈഎഫ്ഐ തോട്ടപ്പള്ളി മേഖല പ്രസിഡന്റ് ജഗത് സൂര്യൻ (22), സജിൻ (27), സജിത്ത് (21), അർജുൻ (21), ഇന്ദ്രജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. കൊലയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ആനന്ദ ഭവനത്തിൽ നന്ദു ശിവാനന്ദനാണ് (27) മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി തോട്ടപ്പള്ളി മാത്തേരി ആശുപത്രിക്കു സമീപമാണ് സംഭവം. ഒന്നാം പ്രതി ജഗത് സൂര്യൻ ഹെൽമറ്റ് കൊണ്ട് തലയിൽ അടിച്ചതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട നന്ദുവിന്റെ കൂട്ടുകാരനായ സജിത്തും രണ്ടാം പ്രതി സജിനുമായി ഞായറാഴ്ച സന്ധ്യയ്ക്ക് ഒറ്റപ്പനയിലെ ക്ഷേത്രത്തിലെ പകൽപൂരത്തിനിടയിൽ അടിപിടി ഉണ്ടായിരുന്നു.
ഇതിനു ശേഷം ഇരുകൂട്ടരും പിരിഞ്ഞു. തുടർന്ന് രാത്രി സജിത്തും നന്ദുവും സുഹൃത്തുക്കളും തോട്ടപ്പള്ളി മാത്തേരി ആശുപത്രിക്ക് സമീപം നിൽക്കുമ്പോൾ പ്രതികൾ സജിത്തിനെ തടഞ്ഞു നിർത്തി പിന്നിൽ നിന്ന് ഹെൽമറ്റ് കൊണ്ട് അടിക്കാൻ ശ്രമിച്ചു. നന്ദു തടസം പിടിക്കാൻ ശ്രമിച്ചതിന്റെ വിരോധത്തിൽ നന്ദുവിന്റെ തലയ്ക്ക് ഹെൽമറ്റ് കൊണ്ട് തുടർച്ചയായി അടിച്ചു. അടി കൊണ്ട് താഴെ വീണ നന്ദുവിനെ പ്രതികൾ ചേർന്ന് നിലത്തിട്ട് ചവിട്ടി.
ബോധരഹിതനായി കിടന്ന നന്ദുവിനെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ തിങ്കളാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ മാവേലിക്കര, ചെട്ടികുളങ്ങര ഭാഗങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ജഗത് സൂര്യന്റെ വീട്ടിൽ നിന്നു ഹെൽമറ്റ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



