തൃശൂർ: കോഴിക്കോട് സ്വദേശികളായ യുവതിയും യുവാവും 72 ലിറ്റർ വിദേശ മദ്യവുമായി പിടിയിൽ. മാഹിയിൽ നിന്നും കാറിൽ കടത്തി കൊണ്ട് വന്നിരുന്ന വിദേശ മദ്യമാണ് പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട എക്‌സൈസാണ് ഇവരെ പിടികൂടിയത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

കൊടകര ആളൂർ റോഡിൽ പാലത്തിന് സമീപത്ത് നിന്നും വ്യാഴാഴ്‌ച്ച രാവിലെയാണ് എക്‌സൈസ് ഇവരെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ മാലാപറമ്പ് പാറപ്പുറത്ത് വീട്ടിൽ ഡാനിയൽ (40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടിൽ സാഹിന (45) എന്നിവരെയാണ് പിടികൂടിയത്.

പരിശോധനകൾ ഒഴിവാക്കുവാനായി ദമ്പതികൾ എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു ഇവരുടെ യാത്ര. 9 കെയ്‌സുകളിലായാണ് 72 ലിറ്ററോളം മൂന്ന് ബ്രാന്റുകളിലായുള്ള മദ്യം കണ്ടെത്തിയത്. മദ്യം കടത്താൻ ഉപയോഗിച്ചിരുന്ന ടൊയോട്ട എത്തിയോസ് എന്ന കാറും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസിൽ എത്തിച്ച പ്രതികളുടെ ചിത്രം പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരോട് ആത്മഹത്യ ഭീഷണിയും സ്ത്രി മുഴക്കിയിരുന്നു.പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും എവിടെയ്ക്കാണ് മദ്യം എത്തിച്ചിരുന്നതെന്നും ഉൾപ്പെടെയുള്ളവ ചോദ്യം ചെയ്ത് വരുകയാണെന്ന് തൃശൂർ അസി. എക്സൈസ് കമ്മീഷണർ സതീഷ് കുമാർ പി കെ പറഞ്ഞു.