കൊച്ചി: യുവതി നൽകിയ ലൈംഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട അഭിഭാഷകൻ ബി.എ. ആളൂരിനെ മുൻകൂർ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. വക്കീൽ ഓഫിസിലെത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് നിലനിൽക്കുന്നത്.
എന്നാൽ ആളൂർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് മുൻകൂർ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റെ ഇടക്കാല ഉത്തരവ്. കേസിന്റെ കാര്യം സംസാരിക്കാൻ എറണാകുളത്തെ വക്കീൽ ഓഫീസിലെത്തിയ യുവതിയെ കടന്നുപിടിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. അതേസമയം കള്ളപ്പരാതിയാണെന്നാണ് ആളൂരിന്റെ ഹർജിയിൽ പറയുന്നത്.
എന്നാൽ, ഹർജി പരിഗണിക്കവെ ജാമ്യം കിട്ടുന്ന വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, മറ്റ് വകുപ്പുകളും ചുമത്തി തനിക്ക് ജാമ്യം നിഷേധിക്കുമെന്ന ആശങ്ക ഹർജിക്കാരൻ ഉന്നയിച്ചു. തുടർന്നാണ് മുൻകൂർ നോട്ടീസ് നൽകാതെ ഹർജിക്കാരനെ അറസ്റ്റ് ചെയ്യരുതെന്ന് ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചത്. സർക്കാരിന്റെ വിശദീകരണം തേടി കോടതി ഹർജി ഫെബ്രുവരി അഞ്ചിന് പരിഗണിക്കാൻ മാറ്റി.
Facebook Comments