- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു വർഷം മുൻപ് കളഞ്ഞു കിട്ടിയത് രണ്ടു പവന്റെ താലിമാല; ഉടമയെ തേടി കണ്ടു പിടിച്ച് തിരികെ നൽകി അൻവർ ഷമീം
പെരിന്തൽമണ്ണ: നാലു വർഷം മുൻപ് കളഞ്ഞുകിട്ടിയ സ്വർണത്താലിമാല ഉടമയെ കണ്ടുപിടിച്ച് തിരികെ നൽകി അരിപ്രയിലെ മാമ്പ്ര നരിമണ്ണിൽ അൻവർ ഷമീം (48). അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിൽ വച്ചാണ് അൻവർ ഷമീമിന് റോഡിൽ നിന്ന് അന്ന് 2 പവൻ തൂക്കം വരുന്ന മാല ലഭിക്കുന്നത്. ഉടമയ്ക്കായി അന്നു മുതൽ അന്വേഷണം തുടങ്ങി. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും മാല തേടി ആരും എത്തിയില്ല.
എന്നാൽ ഷമീം അതു നിധി പോലെ സൂക്ഷിച്ച് ഉടമയെ തേടിക്കൊണ്ടേയിരുന്നു. ജീവിതത്തിൽ പല പ്രതിസന്ധികളുണ്ടായിട്ടും ഷമീം സ്വർണമാലയെ സ്പർശിച്ചില്ല.
പലയിടങ്ങളിലും മാലയുടെ ഉടമയ്ക്കായി അന്വേഷണം നടത്തി. പലരോടും തിരക്കി. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ഉടമ എത്തിയില്ല.നാലു വർഷങ്ങൾക്കൊടുവിൽ ജീവകാരുണ്യ രംഗത്ത് സജീവമായ സാമൂഹിക മാധ്യമ പ്രവർത്തകൻ പെരിന്തൽമണ്ണയിലെ താമരത്ത് ഹംസുവിന്റെ സഹായത്തോടെയാണ് ഒടുവിൽ മാല ഉടമസ്ഥനെ കണ്ടെത്തി കൈമാറിയത്.
ചെറുകര പുളിങ്കാവ് സ്വദേശി ചെമ്മാട്ട് അനീഷിന്റെ ഭാര്യ സുദീപയുടേതായിരുന്നു നഷ്ടപ്പെട്ട താലിമാല. ഭർത്താവിനൊപ്പം പുളിങ്കാവിൽ നിന്ന് അങ്ങാടിപ്പുറത്തെ ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോകുമ്പോഴാണ് മാല വീണു പോയത്. സ്വർണമാല പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ വച്ച് ഇന്നലെ വൈകിട്ട് അൻവർ ഷമീമും താമരത്ത് ഹംസുവും ചേർന്ന് സുദീപയ്ക്ക് കൈമാറി. സെയിൽസ്മാനായി ജോലി നോക്കുകയാണ് അൻവർ ഷമീം.



