- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ബസ് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി; ബസ് കാത്തുനിന്ന ആറ് യാത്രക്കാർക്ക് പരിക്കേറ്റു
തിരുവനന്തപുരം: നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ബസ് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി അപകടം. ബസ് കാത്തുനിന്ന ആറ് യാത്രക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 3.45 ഓടെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു അപകടം. യാത്രക്കാരെ കയറ്റാനായി ഗ്യാരേജിൽ നിന്നും എടുത്ത ബസാണ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറിയത്.
യാത്രക്കാരായ ചെങ്കൽ സ്വദേശിനി ലതാകുമാരി, മഞ്ചവിളാകം സ്വദേശികളായ ആദിത്യ, ഇവരുടെ രണ്ട് വയസുള്ള മകൻ അഥർവ്, ശ്രീകലകുമാരി, സൂര്യ, നിലമാമൂട് സ്വദേശിനി ശാന്തി എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്ലാറ്റ്ഫോമിനോട് ചേർന്ന് സ്ഥാപിച്ച കോൺക്രീറ്റിന്റെ സ്പീഡ് ബ്രേക്കറിൽ ഇടിച്ച് യാത്രക്കാർക്കിടയിലേയ്ക്ക് കയറുകയായിരുന്നു. ബസ് കയറാനായി നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാഞ്ഞെത്തുന്നത് കണ്ട യാത്രക്കാരിൽ ചിലർ പുറകിലേയ്ക്ക് മറിഞ്ഞു വീണു. കോൺക്രീറ്റ് ബഞ്ചിൽ ഇരിക്കുകയായിരുന്ന യാത്രക്കാർക്കിടയിലേയ്ക്ക് ബസ് കയറി നിന്നു. ഇവിടെ ഇരിക്കുകയായിരുന്ന യാത്രക്കാർക്കും പരുക്കേറ്റു.
പരിക്കേറ്റ യാത്രക്കാരെ ഡിപ്പോ അധികൃതർ ആംബുലൻസിൽ ആശുപത്രിയിലാക്കി. സംഭവത്തെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിനിടയാക്കിയതെന്ന് ഡിപ്പോ അധികൃതർ വിശദീകരിച്ചു. സാധാരണ ഗ്യാരേജിലായിരിക്കുന്ന ബസ് യാത്രയ്ക്കായി എടുക്കുന്നതിന് മുൻപ് ബ്രേക്ക് ഉൾപ്പെടെയുള്ളവ പരിശോധിക്കണം. എന്നാൽ ഇത്തരത്തിലുള്ള പരിശോധന നടത്താത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് ആക്ഷേപം.
സംഭവസ്ഥലത്തെത്തിയ പൊലീസ് ഡ്രൈവർ മദ്യപിച്ചിരുന്നോയെന്നറിയാൻ കോഴിക്കോട് സ്വദേശി രജീഷിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തി. എന്നാൽ ഡ്രൈവർ മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തി.