തൃശൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങിയ ദമ്പതികൾക്കു നേരെ കാട്ടാനയുടെ ആക്രമണം. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണു സംഭവം. ബൈക്കിൽ അതിരപ്പള്ളിയിലെത്തിയ തമിഴ്‌നാടു സ്വദേശികളെയാണ് കാട്ടാന ആക്രമിച്ചത്. കോയമ്പത്തൂർ കണ്ണിമാർ നഗർ സ്വദേശികളായ സുരേഷ്, താമരസെൽവി എന്നിവരാണ് ബൈക്കിൽ പോകുമ്പോൾ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്.

റോഡ് കുറുകെ കടക്കുന്ന കാട്ടാനയെ കണ്ട് ഭയന്ന ഇരുവരും ബൈക്കിൽനിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. പാഞ്ഞടുത്ത കാട്ടനയിൽനിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടിയൽ നിലത്തുവീണ സെൽവിയെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചതായി സുരേഷ് പറഞ്ഞു. സുരേഷിനും വീണ് പരുക്കേറ്റതായി പറയുന്നു. അതുവഴി വന്ന വിനോദ സഞ്ചാരികൾ കാറിൽ ഇരുവരെയും വാഴച്ചാൽ ചെക്ക് പോസ്റ്റിൽ എത്തിച്ചശേഷം ആംബുലൻസിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വന്യജീവി ആക്രമണ സാധ്യതയുള്ളതിനാൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ വനപാതയിലെ രാത്രി യാത്രകൾക്ക് വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.