തിരുവനന്തപുരം: പഠിക്കാത്തതിന് അമ്മ വഴക്കുപറഞ്ഞതിന്റെ ദേഷ്യത്തിൽ പതിനാലു വയസ്സുകാരൻ വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഏറെ നേരം വീട്ടുകാരെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയ കുട്ടിയെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ജീവൻ പണയം വച്ചാണ് താഴെ ഇറക്കിയത്. തിരുവനന്തപുരം കാഞ്ഞാമ്പാറയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

പഠിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞതാണ് പതിനാലുകാരനെ ഇത്തരമൊരു കടുംകൈക്കു പ്രേരിപ്പിച്ചത്. ഒടുവിൽ അഗ്നിരക്ഷാ സേനയെത്തിയാണു കുട്ടിയെ ഒരുവിധം താഴെയിറക്കിയത്. 220 കെവി ലൈൻ കടന്നുപോകുന്ന വൈദ്യതി ടവറിലാണ് കുട്ടി കയറിയത്. കോലിയക്കോടിനു സമീപം കാഞ്ഞാമ്പാറ സ്വദേശിയായ വിദ്യാർത്ഥിയുടെ മിഡ് ടേം പരീക്ഷയുടെ ഫലം ഇന്നലെയാണ് വന്നത്. മാർക്ക് കുറവായതിനാൽ അമ്മ വഴക്കു പറഞ്ഞു.

ഇതിൽ കുപിതനായാണ് വിദ്യാർത്ഥി വൈദ്യുതി ടവറിൽ കയറിയത്. സ്‌കൂളിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ കുട്ടി സമീപത്തെ വൈദ്യുതി ടവറിന്റെ മുകളിൽ വലിഞ്ഞു കയറുകയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും വീട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ വെഞ്ഞാറമ്മൂടുനിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. ഇവർ ജീവൻ പണയം വച്ചാണ് കുട്ടിയെ താഴെയിറക്കിയത്.