ഹൈദരാബാദ്: വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ട്രക്ക് റോഡിലൂടെ മുന്നോട്ടു നീങ്ങിയുണ്ടായ അപകടത്തിൽ ഒൻപത് വയസുകാരന് ദാരുണാന്ത്യം. അമ്മയോടൊപ്പം റോഡിലൂടെ നടന്നു പോവുകയായിരുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥി തിരുപൽ ആണ് മരിച്ചത്. ആശുപത്രിയിൽ അഡ്‌മിറ്റായി കിടക്കുന്ന അച്ഛനെ കാണാനായി അമ്മയോടൊപ്പമുള്ള യാത്രയ്ക്കിടെയായിരുന്നു ദാരുണമായ അപകടം നടന്നത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ രക്തം വാർന്ന നിലയിൽ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൈദരാബാദിലെ അൽവാളിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. റോഡരികിലെ ഒരു സൂപ്പർ മാർക്കറ്റിന് മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ട്രക്ക് റോഡിന് തിരശ്ചീനദിശയിൽ മൂന്നോട്ട് നീങ്ങുകയായിരുന്നു. റോഡിന്റെ മറുവശക്ക് കൂടി അമ്മയോടൊപ്പം നടന്നുനീങ്ങുകയായിരുന്ന കുട്ടിയെ ഇടിച്ചിട്ട് ശരീരത്തിലൂടെ ടയർ കയറിയിറങ്ങി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിഭ്രാന്തയായ അമ്മ നിസ്സഹായയി കുട്ടിയെ പിടിച്ചുനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഓടിക്കൂടിയ നാട്ടുകാർ ബാലനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൂപ്പർ മാർക്കറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടാക്കിയ ട്രക്ക്. വാഹനം നിർത്തിയിട്ട ശേഷം ഡ്രൈവർ ഇറങ്ങിപ്പോയിരുന്നു. വാഹനം നിർത്തി പോയപ്പോൾ ഇയാൾ ഹാന്റ് ബ്രേക്ക് ഉപയോഗിക്കാതിരുന്നതാണോ അതോ ബ്രേക്ക് തകരാറായതാണോ അപകടത്തിന് കാരണമായതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304എ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.