- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിഎഫ്ഒയെയും റെയ്ഞ്ചറെയും സസ്പെൻഡ് ചെയ്യണം: അലക്സ് ഒഴുകയിൽ
കൽപ്പറ്റ: വയനാട് പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതരമായ കൃത്യവിലോപമാണ് വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ. കൃത്യവിലോപം നടത്തിയ ഉത്തരവാദിത്തപെട്ടവരെ സസ്പെൻഡ് ചെയ്യണം. മാനന്തവാടി ഡിഎഫ്ഒയെയും റെയ്ഞ്ചറെയും സസ്പെൻഡ് ചെയ്യണമെന്നും അലക്സ് ആവശ്യപ്പെട്ടു.
ഒരാന കൂടി റേഡിയോ കോളർ ഇട്ട് കർണാടകയിൽ നിന്ന് വന്നിട്ടുണ്ട്. ഞങ്ങൾ അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് തണ്ണീർ കൊമ്പനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് കോൺഫറൻസിൽ ഒരു സിസിഎഫ് ഉദ്യോഗസ്ഥ പറഞ്ഞിരുന്നു. ഇത് പറഞ്ഞ് മൂന്ന് ദിവസം കഴിയുന്നതിന് മുമ്പ് ഒരു ജീവൻ നഷ്ടപ്പെട്ടു. ഈ ആനയെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടത്. അത് ചെയ്യാനുള്ള ആർജ്ജവം ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തിനില്ല.
വനത്തിന് ഉൾക്കൊള്ളാനാവാത്ത രീതിയിൽ വന്യമൃഗങ്ങൾ പെരുകിയിരിക്കുന്നു. പൊതുജനത്തിന്റെ സുരക്ഷയെന്ന ഒരു വിഷയമില്ലേ. പ്രശ്നം ഉണ്ടാക്കുന്ന ആനകളെ വെടിവെച്ച് കൊന്നാൽ എന്താണ് പ്രശ്നം. ഈ വർഷം മാത്രം അഞ്ച് പേരെ ആന കൊന്നു. ഇടുക്കിയിൽ മൂന്നും വയനാട്ടിൽ രണ്ടും. ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അലക്സ് ഒഴുകയിൽ പറഞ്ഞു.
പടമല മുട്ടങ്കര സ്വദേശി പനച്ചിക്കൽ അജിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കർണാടകയിൽ നിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ തുറന്നു വിട്ട കാട്ടാനയാണ് ഇയാളെ ആക്രമിച്ചത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതിൽ തകർത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുണ്ട്. മരിച്ച അജിയുടെ മൃതദേഹവും തോളിലേറ്റി നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. മൃതദേഹം ഗാന്ധി പാർക്കിന് നഗര മധ്യത്തിൽ വെച്ച് മുദ്രാവാക്യം വിളികളുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.