ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യപേട്ടിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ അന്വേഷണം തുടങ്ങി. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം. സോഷ്യൽ വെൽഫെയർ ഗുരുകുല പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിനി വൈഷ്ണവിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണു സംഭവം.

ഇന്നലെ രാത്രി സ്‌കൂളിലെ പ്ലസ്ടൂ വിദ്യാർത്ഥികൾക്കു ഫെയർവെൽ പാർട്ടി നടന്നിരുന്നു. അതിനിടെയാണു വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഞെട്ടിപ്പിച്ച സംഭവമുണ്ടായത്. വിദ്യാർത്ഥികൾ ലഘുഭക്ഷണം കഴിക്കുന്നതിനിടെ വൈഷ്ണവി മുറിയിലേക്ക് പോയിരുന്നു. ഏറെനേരമായിട്ടും കാണാതായതോടെ നടത്തിയ പരിശോധനയിലാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ വൈഷ്ണവിയെ കണ്ടെത്തിയത്.

വളരെ സന്തോഷത്തോടെയാണു വൈഷ്ണവി ഫെയർവെൽ പാർട്ടിയിൽ പങ്കെടുത്തതെന്നാണു മറ്റു വിദ്യാർത്ഥികൾ പറയുന്നത്. അമ്മയെ വാട്‌സാപ്പിൽ വിഡിയോ കോൾ ചെയ്യുകയും സ്‌കൂളിൽ നടന്ന ആഘോഷങ്ങളെപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. മകൾക്ക് പനിയാണെന്നും പറഞ്ഞാണു ഹോസ്റ്റൽ അധികൃതർ തങ്ങളെ വിളിച്ചുവരുത്തിയതെന്നു വൈഷ്ണവിയുടെ മാതാപിതാക്കൾ പറയുന്നു. മകളുടെ മരണത്തിൽ സംശയമുണ്ട്. ഞങ്ങൾ ആശുപത്രിയിൽ എത്തിയപ്പോഴേക്കും സ്‌കൂൾ അധികൃതർ സ്ഥലം വിട്ടിരുന്നതായും മാതാപിതാക്കൾ ആരോപിച്ചു.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. തെലങ്കാനയിലെ തന്നെ ഭോംഗിറിലെ എസ്‌സി വെൽഫെയർ ഹോസ്റ്റലിൽ രണ്ടാഴ്ച മുൻപു രണ്ടു പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഹോസ്റ്റൽ അധികൃതരുടെ മാനസിക പീഡനമാണു മരണങ്ങൾക്കു പിന്നിലെന്ന സംശയം ശക്തമാണ്.