കോഴിക്കോട്: ഡൽഹിയിൽ സമരത്തിനു പോകാനും 140 മണ്ഡലങ്ങളിൽ യാത്ര ചെയ്യാനും സമയമുള്ള വനംവകുപ്പ് മന്ത്രിക്ക് വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തെ കാണാൻ മാത്രം നേരമില്ലെന്ന് ടി.സിദ്ദിഖ് എംഎൽഎ. കരയുന്ന മനുഷ്യരുടെ വീട്ടിലെത്തി സമാധാനിപ്പിക്കാൻ എ.കെ.ശശീന്ദ്രനു സമയമില്ലെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം രാത്രി പത്തരയ്ക്ക് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഏറ്റുവാങ്ങുമ്പോൾ നാട് ഒന്നടങ്കം തേങ്ങുകയായിരുന്നു. ജനങ്ങൾ കാട്ടാന ആക്രമണത്തിൽ മരിക്കുമ്പോൾ ഒന്നുംചെയ്യാതെ സർക്കാർ നോക്കിനിൽക്കുകയാണ്. സമരാഗ്‌നി വേദിയിൽ പ്രസംഗിക്കുമ്പോഴാണു സിദ്ദിഖിന്റെ വിമർശനം.

കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പടമല പനച്ചിയിൽ അജീഷിന്റെ മൃതദേഹം ഞായറാഴ്ച വൈകിട്ടാണ് സംസ്‌കരിച്ചത്. മൂന്നുമണിയോടെ വീട്ടിൽനിന്ന് വിലാപയാത്രയായി പുറപ്പെട്ട മൃതദേഹം അരമണിക്കൂറിലേറെ എടുത്താണ് പടമല സെന്റ് അൽഫോൻസാ പള്ളിയിലെത്തിയത്. ശനിയാഴ്ച രാവിലെയാണ് ബേലൂർ മഖ്‌ന എന്ന കാട്ടാനയുടെ ആക്രമണത്തിൽ അജീഷ് കൊല്ലപ്പെട്ടത്.