ന്യൂഡൽഹി: ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്നതിന് നടത്തിവരുന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് നോർക്ക റൂട്ട്‌സിന് ദേശീയ അവാർഡ്. തുടർച്ചയായ രണ്ടാം തവണയാണ് നോർക്കയെത്തേടി സ്‌കോച്ച് അവാർഡ് എത്തുന്നത്.

സാമൂഹിക നീതിയും ശാക്തീകരണവും വിഭാഗത്തിലെ ഗോൾഡ് കാറ്റഗറിയിലാണ് പുരസ്‌കാരം. ഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ സ്‌കോച്ച് ഗ്രൂപ്പ് ചെയർമാൻ സമീർ കൊച്ചാർ പുരസ്‌കാരം സമ്മാനിച്ചു. നോർക്ക റൂട്ട്‌സ് ഡൽഹി എൻ.ആർ.കെ ഡവലപ്‌മെന്റ് ഓഫീസർ ഷാജിമോൻ.ജെ പുരസ്‌കാരം ഏറ്റുവാങ്ങി. സ്‌കോച്ച് ഗ്രൂപ്പ് വൈസ് ചെയർമാൻ ഗുരുശരൺ ധഞ്ജൽ,നോർക്ക റൂട്ട്‌സ് മാനേജർ ഫിറോസ് ഷാ ആർ.എം, തുടങ്ങിയവർ പങ്കെടുത്തു.

പ്രവാസിക്ഷേമത്തിന്റെ സമഗ്രമേഖലകളേയും സ്പർശിക്കുന്നതാണ് നോർക്കയുടെ പദ്ധതികളെന്നും ഈ കേരളാമാതൃകയ്ക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. പ്രവാസത്തിനു മുൻപ്, പ്രവാസത്തിന് ഒപ്പം, പ്രവാസത്തിനു ശേഷം എന്നിങ്ങനെ പ്രവാസിക്ഷേമത്തിന് മറ്റ് സംസ്ഥാനങ്ങൾക്കുകൂടി മാതൃകയാക്കാവുന്ന പദ്ധതികൾക്കും സേവനങ്ങൾക്കുമുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും അഭിപ്രായപ്പെട്ടു.

ലോകത്തുള്ള 182 രാജ്യങ്ങളിൽ ഇന്ന് കേരളീയ പ്രവാസികളുണ്ട്. വൈവിധ്യമാർന്ന ഏകീകരണ, ക്ഷേമ പ്രവർത്തനങ്ങളിലൂടെ പ്രവാസികളെ ഒരുമിപ്പിക്കുന്നതിന് കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ നോർക്ക റൂട്ട്‌സിന് കഴിഞ്ഞു എന്ന് പുരസ്‌കാര നിർണ്ണയ സമിതി വിലയിരുത്തി. നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്റർ, ലോക കേരള സഭ, ലോക മലയാള കേന്ദ്രം,എൻ.ആർ. കെ. നുഷുറൻസ്, പ്രവാസി നിയമ സാഹായ സെല്ലുകൾ തുടങ്ങിയ പദ്ധതികളെല്ലാം പുരസ്‌കാരം നേടിയെടുക്കാൻ നോർക്ക റൂട്ട്‌സിന് സഹായകരമായി. പ്രവാസികൾക്കായി ഇരുപതോളം പദ്ധതികളാണ് നിലവിൽ നോർക്ക നടപ്പാക്കി വരുന്നത്.

തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനരേകീകരണത്തിനും സഹായകരമാകുന്ന പദ്ധതികൾ നടപ്പാക്കിയതിനാണ് നോർക്ക റൂട്ട്‌സിന് കഴിഞ്ഞവർഷം സ്‌കോച്ച് അവാർഡ് ലഭിച്ചത്.