പാലക്കാട്: റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നും അഞ്ച് കിലോ കഞ്ചാവ് കണ്ടെത്തി. പാലക്കാട് ഷോർണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു ബാഗിൽ ആയിരുന്നു കഞ്ചാവ്. ഉറവിടത്തെക്കുറിച്ചും പ്രതികളെക്കുറിച്ചുമുള്ള അന്വേഷണം പുരോഗമിക്കുന്നെന്നു പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെ 11 മണിക്ക് നടന്ന പരിശോധനയിൽ കേരള റെയിൽവേ പൊലീസ് ആണ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം ബംഗളൂരുവിൽനിന്ന് ഇന്നോവ കാറിൽ കൊണ്ടുവന്ന രാസലഹരിയുമായി മൂന്നു യുവാക്കൾ പിടിയിൽ. ഇവരിൽ നിന്ന് മെത്താംഫിറ്റമിൻ ഇനത്തിൽപ്പെട്ട 100 ഗ്രാം ലഹരി പിടിച്ചെടുത്തു. എറണാകുളം, ആലുവ സ്വദേശികളായ നിധിൻ, വിഷ്ണു, ഷാഫി എന്നിവരെയാണ് പിടികൂടിയത്. തൃശൂർ സ്പെഷൽ സ്‌ക്വാഡ് ഇൻസ്പെക്ടറും സംഘവും നടപടികൾ സ്വീകരിച്ചു. കുതിരാൻ ഭാഗത്തുവച്ച് എക്സൈസ് എൻഫോഴ്സ്മെന്റ് വാഹനം തടഞ്ഞെങ്കിലും ഇവർ നിർത്താതെ പോയി. പിന്നീട് മുപ്പത് കിലോമീറ്ററോളം പിന്തുടർന്ന് പഴയന്നൂർ റേഞ്ചിലെ പ്ലാഴി ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവൻ അനിൽകുമാർ, സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ. മുകേഷ്‌കുമാർ, എസ്. മധുസൂദനൻ നായർ, കെ വി വിനോദ്, ആർ ജി രാജേഷ്, സുദർശൻ, പ്രിവന്റീവ് ഓഫീസർ എസ് ജി സനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എം എം അരുൺകമാർ, എം വിശാഖ്, മുഹമ്മദ് അലി, സന്ത് കുമാർ, രജിത്ത് ആർ നായർ, ടോമി, സുബിൻ, എക്സൈസ് ഡ്രൈവർമാരായ രാജീവ്, വിനോജ്ഖാൻ സേട്ട് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.