കണ്ണൂർ: പരശുറാം എക്സ്‌പ്രസിലെ തിരക്കിൽ വീണ്ടും ഒരു വിദ്യാർത്ഥിനി കുഴഞ്ഞുവീണു. വന്ദേഭാരതിനു(20631) വേണ്ടി പരശുറാം പിടിച്ചിട്ടപ്പോഴാണ് ലേഡീസ് കോച്ചിലെ തിരക്കിൽ സ്‌കൂൾ വിദ്യാർത്ഥിനി കുഴഞ്ഞു വീണത്. മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്‌പ്രസിൽ (16649) തിങ്കളാഴ്ച രാവിലെ എലത്തൂരിലാണ് സംഭവം. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദ്യാർത്ഥിനിയെ കോഴിക്കോട്ട് ഇറക്കി.

ശ്വാസം മുട്ടിപ്പോകുന്ന തിരക്കായിരുന്നു പരശുറാമിലെന്ന് യാത്രക്കാരിയും ആരോഗ്യവകുപ്പ് ജീവനക്കാരിയുമായ ഷീബ ബാബു പറഞ്ഞു. നാലുമാസത്തിനിടെ പരശുറാം എക്സ്‌പ്രസിൽ മാത്രം വിദ്യാർത്ഥിനികൾ ഉൾപ്പെടെ 18 വനിതാ യാത്രക്കാർ തളർന്നുവീണു. ജനുവരി, ഫെബ്രുവരി മാസത്തിൽ എട്ട് വിദ്യാർത്ഥിനികളാണ് തളർന്നുവീണത്.

പരശുറാമിലെ തിരക്ക് പരിഹരിക്കാൻ സൗകര്യമൊരുക്കുമെന്ന് റെയിൽവേ അധികൃതർ മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങിൽ അറിയിച്ചിരുന്നു. കോച്ച് കൂട്ടുമെന്നും സൂചിപ്പിച്ചിരുന്നു. എന്നാൽ കോച്ച് കൂട്ടിയില്ല. നാഗർകോവിലിൽ പ്ലാറ്റ്‌ഫോമിന് നീളമില്ലെന്ന സാങ്കേതികത്വമാണ് പറയുന്നത്. വന്ദേഭാരത് ഉൾപ്പെടെ വണ്ടികൾക്കുവേണ്ടി പരശുറാം പിടിച്ചിടുന്നത് തുടരുകയാണ്.