ന്യൂഡൽഹി: കർഷക സംഘടനകൾ നാളെ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ബന്ദ് കേരളത്തിൽ പ്രതിസന്ധിയാകില്ല. കേരളത്തിൽ ബന്ദായി പ്രതിഷേധം മാറില്ല. രാവിലെ 10 ന് രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോ-ഓർഡിനേഷൻ ചെയർമാനും കേരള കർഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാർ അറിയിച്ചു.

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ യൂണിയനുകളുമാണ് നാളെ ഗ്രാമീൺ ഭരത് ബന്ദിന് ആഹ്വാനം നൽകിയിട്ടുള്ളത്. രാവിലെ ആറു മുതൽ വൈകീട്ട് നാലു വരെയാണ് ബന്ദ്. തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും സ്ഥാപനങ്ങൾ അടച്ചിടണമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് അഭ്യർത്ഥിച്ചു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. റെയിൽ ഉപരോധിക്കുമെന്നും ജയിൽ നിറക്കൽ സമരം നടത്തുമെന്നും സംയുക്ത കിസാൻ മോർച്ചയും സംയുക്ത ട്രേഡ് യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്.