തിരുവനന്തപുരം: കർഷക-തൊഴിലാളി സംഘടനകൾ കേന്ദ്രനയങ്ങൾക്കെതിരെ ആഹ്വാനംചെയ്ത ഗ്രാമീണ ഭാരതബന്ദ് വെള്ളിയാഴ്ച. രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയാണ് ബന്ദ്. കേരളത്തിൽ ബന്ദ് ഉണ്ടാകില്ല. പകരം പ്രതിഷേധ മാർച്ച് ഉണ്ടാവും. സംയുക്ത കർഷകസമിതി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തും.

എല്ലാ വില്ലേജുകളിലും പ്രകടനങ്ങളും യോഗങ്ങളും ഉണ്ടാകുമെന്ന് സംയുക്ത കർഷകസമിതി ചെയർമാൻ സത്യൻ മൊകേരി, കൺവീനർ വത്സൻ പനോളി എന്നിവർ അറിയിച്ചു. കർഷകരെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കടകളടച്ച് പ്രതിഷേധമുണ്ടാകില്ലെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി എം. നസീർ അറിയിച്ചു.

ദേശീയതലത്തിൽ ഇടതുവിദ്യാർത്ഥിസംഘടനകളും ഇടതു വനിതാസംഘടനകളുടെ സംയുക്തവേദിയും പിന്തുണ പ്രഖ്യാപിച്ചു. ദേശീയ വിദ്യാഭ്യാസനയത്തിനെതിരേ വിദ്യാഭ്യാസബന്ദിനും ആഹ്വാനമുണ്ട്. എന്നാൽ, കേരളത്തിൽ ഇത്തരം തീരുമാനങ്ങളുണ്ടായിട്ടില്ല.