തിരുവനന്തപുരം: കേരളത്തെ സോഫ്റ്റ് പവർ ഹബ്ബാക്കുന്നതിന്റെ ഭാഗമായി ആഗോള സമ്മേളനങ്ങൾക്കുള്ള അനുയോജ്യ ഇടമായി സംസ്ഥാനത്തെ മാറ്റുന്നതിനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇറ്റലിയുടെ മുൻ ഉപപ്രധാനമന്ത്രി ഫ്രാൻസിസ്‌കോ റുട്ടെല്ലിയുടെ നേതൃത്വത്തിലുള്ള പ്രമുഖ ആഗോള സംഘടനയായ സോഫ്റ്റ് പവർ ക്ലബ്ബിന്റെ രണ്ട് ദിവസത്തെ വാർഷിക സമ്മേളനം ടെക്‌നോപാർക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ മനോഹരമായ ഭൂപ്രകൃതി കണക്കിലെടുക്കുമ്പോൾ ഇത്തരം പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാൻ കേരളത്തിന് അനന്ത സാധ്യതകളുണ്ട്. ഹിൽസ്റ്റേഷനുകളും ബീച്ചുകളും കായലുകളുമടങ്ങുന്ന സുന്ദരമായ സ്ഥലങ്ങൾ അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് അനുയോജ്യമാണ്. ടൂറിസമെന്ന ശക്തമായ സോഫ്റ്റ് പവർ ഘടകത്തെ സുസ്ഥിരമായ രീതിയിൽ പ്രയോജനപ്പെടുത്തണം.

കേരളം സോഫ്റ്റ് പവർ സാധ്യതകൾ പരമാവധി നടപ്പാക്കിയിട്ടുണ്ട്. സുസ്ഥിരതയും സമഗ്രതയും കേരള ടൂറിസത്തിന്റെ അടിസ്ഥാന തത്വമാണെന്നും മന്ത്രി പറഞ്ഞു. കേരളം നടപ്പാക്കി വരുന്ന ഉത്തരവാദിത്ത ടൂറിസത്തിന് ആഗോളതലത്തിൽ നിരവധി അംഗീകരങ്ങൾ നേടാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സോഫ്റ്റ് പവറിന്റെയും ഹാർഡ് പവറിന്റെയും സംയോജിത പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ ഉയർത്തിക്കാട്ടുന്ന സമീപനമാണ് ഇന്ത്യയ്ക്കുള്ളതെന്ന് ജി 20 ഷെർപ്പ അമിതാഭ് കാന്ത് ഇന്ത്യയെക്കുറിച്ചുള്ള തന്റെ അവതരണത്തിൽ പറഞ്ഞു.

വിഷമകരമായ സാഹചര്യങ്ങളിൽ തന്ത്രപ്രധാന വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അന്താരാഷ്ട്ര സഹകരണത്തിന്റെ മൂല്യം പ്രസക്തമാണെന്ന് സോഫ്റ്റ് പവർ ക്ലബ്ബിനെ പരിചയപ്പെടുത്തി ഫ്രാൻസിസ്‌കോ റുട്ടെല്ലി പറഞ്ഞു. പ്രശസ്തി, മത്സരശേഷി, സാമ്പത്തിക വളർച്ചാ രൂപീകരണം എന്നിവയുടെ വളർച്ചയ്ക്കുള്ള ഉപാധിയാണ് സോഫ്റ്റ് പവറെന്നും മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സാഹചര്യത്തിൽ നിലനിൽപ്പിന്റെ സാധ്യതകളെ പറ്റി സോഫ്റ്റ് പവർ ക്ലബ്ബ് സമ്മേളനം ചർച്ച ചെയ്യുമെന്നും റുട്ടെല്ലി പറഞ്ഞു. ഇന്ത്യയുടെ സോഫ്റ്റ് പവർ ആഗോളതലത്തിൽ പ്രസക്തവും ആകർഷകവുമാണ്. സമ്മേളന വേദിയായ കേരളം രാജ്യത്തിന്റെ അനന്ത സാധ്യതകൾ മനസിലാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഇറ്റാലിയൻ അംബാസിഡർ വിൻസെൻസോ ഡിലൂക്കാ ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുടെ സന്ദേശം വായിച്ചു.

ആഗോളമായി തന്നെ പ്രിയങ്കരമായ സോഫ്റ്റ് പവറിന് സാംസ്‌കാരികവും പാരസ്പര്യവുമായ വശങ്ങളുണ്ടെന്ന് നോർക്ക വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല പറഞ്ഞു. ഡെസ്റ്റിനേഷൻ കേന്ദ്രം എന്ന നിലയിൽ മാത്രമല്ല സോഫ്റ്റ് പവർ ഘടകങ്ങളിലടക്കം സകല മേഖലകളിലും ടൂറിസം സുപ്രധാന പങ്ക് വഹിക്കുന്നതായി ടൂറിസം സെക്രട്ടറി ബിജു കെ പറഞ്ഞു. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്ന സംരംഭങ്ങളും പരിസ്ഥിതി സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളും ഇതിന് കരുത്ത് പകരുന്നു. കേരളത്തിന്റെ പുരോഗമനപരമായ സാമൂഹിക വികസനവും മനുഷ്യ വിഭവശേഷിയും ആഗോള അംഗീകാരം നേടിയതായും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ, ടൂറിസം ഡയറക്ടർ പി.ബി നൂഹ്, ജിടെക്ക് ചെയർമാനും ഐബിഎസ് എക്‌സിക്യുട്ടീവ് ചെയർമാനുമായ വി.കെ മാത്യൂസ്, സോഫ്റ്റ് പവർ ക്ലബ്ബ് അംഗവും യുനെസ്‌കോ ലെയ്‌സൺ ഓഫീസ് ഡയറക്ടറുമായ അന്ന ലൂയിസ മാസോട്ട് തോംസൺ ഫ്‌ളോറസ്, ഗാംബെറോ റോസ്സോ ആൻഡ് അക്കോട്ടെൽ പ്രസിഡന്റ് പൗലോ കുക്കിയ എന്നിവരും സന്നിഹിതരായിരുന്നു.

ടൂറിസം, ഹോസ്പിറ്റാലിറ്റി, ഐടി തദ്ദേശസ്വയംഭരണ സംവിധാനം, ആരോഗ്യമേഖല, കുടുംബശ്രീ, സ്ത്രീശാക്തീകരണം, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, ചരിത്രപരവും പൈതൃകവുമായ സവിഷേശതകൾ, കലാ സാംസ്‌കാരിക രംഗം, മാധ്യമ സ്വാതന്ത്യം തുടങ്ങിയ മേഖലകളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കും.

ഉന്നതതല ഉദ്യോഗസ്ഥർ, രാജ്യാന്തര സ്ഥാപനങ്ങളുടെ മേഥാവികൾ, വിശകലന വിദഗ്ദ്ധർ, ബിസിനസ്, ശാസ്ത്രം, കല, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, കാലാവസ്ഥാ തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെടെ സോഫ്റ്റ് പവർ ക്ലബ്ബിലെ മുപ്പതോളം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.