- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുമായുള്ളത് ഊഷമള സൗഹൃദം; സോഫ്റ്റ് പവർ എന്ന നിലയിൽ ഇന്ത്യക്കും ഇറ്റലിക്കും സമാന ലോക വീക്ഷണമെന്ന് ഇറ്റാലിയൻ അമ്പാസിഡർ
തിരുവനന്തപുരം: സോഫ്റ്റ് പവർ എന്ന നിലയിൽ അന്താരാഷ്ട്ര കാര്യങ്ങളിൽ ഇന്ത്യയ്ക്കും ഇറ്റലിക്കും ഒരേ ലോക വീക്ഷണമാണുള്ളതെന്ന് ഇറ്റാലിയൻ അമ്പാസിഡർ വിൻസെൻസോ ഡി ലൂക്ക പറഞ്ഞു. പ്രതിസന്ധികൾ നിറഞ്ഞ ആഗോള രാഷ്ട്രീയത്തിൽ ഇനി സമാധാനത്തിന്റെ സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനമാണ് ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിൽ നാഴികക്കല്ല് ആയതെന്നും അദ്ദേഹം പറഞ്ഞു. ടെക്‌നോപാർക്കിൽ നടക്കുന്ന സോഫ്റ്റ് പവർ ക്ലബിന്റെ ദ്വിദിന വാർഷിക സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലൂണിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഊഷ്മള സൗഹൃദത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബന്ധത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധം സൈബർ സെക്യൂരിറ്റി തുടങ്ങിയ തന്ത്ര പ്രധാന മേഖലകൾ കൂടാതെ കല, സംസ്‌കാരം, പൈതൃകം, ഇനോവേഷൻ മുതലായ മേഖലകളിലും ഇരു രാജ്യങ്ങൾക്കും ഇടയിൽ നിരവധി സാധ്യതകളാണുള്ളത്.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഏറ്റവും അധികം സ്ഥലങ്ങളുള്ള രണ്ടു രാജ്യങ്ങളാണ് ഇറ്റലിയും ഇന്ത്യയും. വിവിധ സമൂഹങ്ങളുടെ മൂല്യം, ആശയം, വീക്ഷണം, സംസ്‌കാരം എന്നിവയ്ക്കിടയിലുള്ള പാലമായി വർത്തിക്കുമ്പോഴാണ് സോഫ്റ്റ് പവർ എന്ന ആശയം സാർത്ഥകമാകുന്നത്.
ആഗോള രാഷ്ട്രീയ വ്യവസ്ഥിതിയിൽ വർധിച്ചുവരുന്ന ഇന്ത്യയുടെ പ്രാധാന്യത്തെ റോമിലെ മുൻ മേയറും 2006 ഉപ പ്രധാനമന്ത്രിയുമായിരുന്ന ഫ്രാൻസിസ്‌കോ റൂട്ടെല്ലി എടുത്ത് പറഞ്ഞു. 2020 ൽ ഫ്രാൻസിസ്‌കോ റൂടെല്ലിയാണ് സോഫ്റ്റ് പവർ ക്ലബ് ആരംഭിച്ചത്. സോഫ്റ്റ് പവർ എന്ന നിലയിൽ ഇന്ത്യയുടെ പങ്ക് ഏറെ നിർണായകമാണ്. ഇന്ത്യയുടെ സംഭാവനയില്ലാതെ ഒരു ബഹുകക്ഷി കരാറുകളും നടക്കാറില്ല. സോഫ്റ്റ് പവറിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരളം. ചരിത്രപരമായ പ്രാധാന്യവും സാങ്കേതിക ഡിജിറ്റൽ മേഖലയിലെ നൂതനാശയങ്ങളും ഇതിന് കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ജി 20 സമ്മേളനത്തിന് മുന്നോടിയായി കുമരകത്ത് നടത്തിയ യോഗം വൻ വിജയമായിരുന്നുവെന്ന് ജി 20 സമ്മേളനത്തിലെ ഇന്ത്യയുടെ ഷെർപ അമിതാബ് കാന്ത് പറഞ്ഞു. ഈ സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് ഇറ്റാലിയൻ അമ്പാസിഡർ സോഫ്റ്റ് പവർ ക്ലബ്ബ് വാർഷികയോഗം കേരളത്തിൽ നടത്താമെന്ന് നിർദ്ദേശിച്ചത്. സംസ്ഥാനത്തെ ടൂറിസം വകുപ്പ് പെട്ടന്ന് തന്നെ ഇത് അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോള പൈതൃക പദ്ധതികളിൽ കേരളത്തിൽ നിന്നുള്ള കലാകാരന്മാർ നൽകുന്ന പങ്ക് നിസ്തുലമാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശക സമിതിയംഗം സഞ്ജീവ് സന്യാൽ ചൂണ്ടിക്കാട്ടി. ബേപ്പൂരിൽ നിന്നുള്ള ബാബു ശങ്കരന്റെ നേതൃത്വത്തിലുള്ള കലാകാരന്മാർ ഗോവയിൽ നിർമ്മിക്കുന്ന ഇരുമ്പാണികൾ ഇല്ലാത്ത 20 മീറ്റർ നീളമുള്ള ചെറു കപ്പൽ ഇതിന് ഉദാഹരണമാണ്. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ തൊഴിൽവൈദഗ്ധ്യം സംരക്ഷിക്കുന്നതിന് ഇന്ത്യൻ നേവിയും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
2025 അവസാനത്തോടെ കപ്പലിന്റെ പണി പൂർത്തിയാവുകയും ആദ്യ യാത്ര ഒമാനിലേക്കും പിന്നീട് ബാലി ദ്വീപിലേക്കും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അജന്ത ഗുഹയിൽ നിന്ന് ലഭിച്ച ചിത്രങ്ങളിൽ നിന്നുമാണ് ഇതിന്റെ പ്രചോദനം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.