- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചതായി പിതാവിന്റെ പരാതി: ചൂരൽ ഉപയോഗിച്ച് തല്ലിയതായും ശരീര പരിശോധന നടത്തിയതായും പിതാവ്
ആലപ്പുഴ: കാട്ടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതു സ്‌കൂൾ അധികൃതരുടെ മാനസിക പീഡനം മൂലമെന്നു പരാതി. ഇക്കഴിഞ്ഞ 15-ാം തിയതിയാണ് കുട്ടി മരിച്ചത്. കാട്ടൂർ ഹനുമൽ ക്ഷേത്രത്തിന് സമീപം അഴിയകത്തു വീട്ടിൽ പ്രജിത്തിന്റെ (13) മരണവുമായി ബന്ധപ്പെട്ടാണു പിതാവ് എ.പി. മനോജ് മുഖ്യമന്ത്രിക്കും കലക്ടർക്കും പൊലീസിനും പരാതി നൽകിയത്. സ്‌കൂളിൽ നിന്നു മടങ്ങിയെത്തിയ പ്രജിത്ത് സ്‌കൂൾ യൂണിഫോമിൽ തന്നെ വീടിനുള്ളിൽ കയറി തൂങ്ങി മരിക്കുക ആയിരുന്നു.
അന്നേ ദിവസം സ്‌കൂളിൽ വച്ചു അദ്ധ്യാപകർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പിതാവ് ആരോപിക്കുന്നു. സഹപാഠിക്ക് തലകറക്കം ഉണ്ടായപ്പോൾ വെള്ളം കുടിക്കാൻ പൈപ്പിനു സമീപത്തേക്ക് പ്രജിത്ത് ഒപ്പം പോയിരുന്നെന്നും ഈ സമയത്ത് ക്ലാസിലെത്തിയ അദ്ധ്യാപകൻ വിദ്യാർത്ഥികളെ കാണാനില്ലെന്നു മൈക്കിലൂടെ അറിയിച്ചെന്നും പരാതിയിൽ പറയുന്നു. ഇതുകേട്ട് പ്രജിത്തും സുഹൃത്തും ക്ലാസിലേക്ക് ഓടിയെത്തിയെങ്കിലും അദ്ധ്യാപകൻ പ്രജിത്തിനെ ചൂരൽ ഉപയോഗിച്ച് തല്ലുകയും ശരീരപരിശോധന നടത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
കണ്ണിൽ സൂക്ഷിച്ച് നോക്കി 'നീയൊക്കെ കഞ്ചാവാണല്ലേ എന്നു ചോദിച്ചു. മറ്റൊരു അദ്ധ്യാപികയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സ്‌കൂൾ വിട്ടപ്പോഴും ഇതേ അദ്ധ്യാപകനും അദ്ധ്യാപികയും ചേർന്ന് കുട്ടിയെ അപമാനിച്ചെന്നും മറ്റു വിദ്യാർത്ഥികൾ കാൺകെ അദ്ധ്യാപകൻ മർദിച്ചെന്നും പിതാവിന്റെ പരാതിയിലുണ്ട്. ഇതോടെ കുട്ടി മാനസികമായി പതറി പോയതായും പരാതിയിൽ ആരോപിക്കുന്നു.
സഹപാഠികളാണ് ഈ കാര്യങ്ങൾ പറഞ്ഞതെന്നും സ്‌കൂളിൽ നിന്ന് മടങ്ങുമ്പോൾ ബസ് സ്റ്റോപ്പിൽ അദ്ധ്യാപകർ ആരെങ്കിലും ഉണ്ടോയെന്നു പ്രജിത്ത് പേടിയോടെ ചോദിച്ചെന്ന് ഒരു സഹപാഠി തന്നോടു പറഞ്ഞെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു. സാധാരണ വരുന്ന വഴിയിലൂടെയല്ല അന്നു പ്രജിത്ത് വീട്ടിലെത്തിയത്.
അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ടെന്നും എന്നാൽ മർദനമേറ്റ പാടുകളൊന്നും ശരീരത്തില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. അദ്ധ്യാപകർക്കെതിരെയുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. അദ്ധ്യാപകരുടെ മൊഴിയെടുത്തെന്നും അടുത്ത ദിവസം വിദ്യാർത്ഥികളുടെ മൊഴിയെടുക്കുമെന്നും മണ്ണഞ്ചേരി ഇൻസ്‌പെക്ടർ ജെ. നിസാമുദ്ദീൻ പറഞ്ഞു.