ന്യൂഡൽഹി: പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് യുജിസി നിയമങ്ങൾ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചു എന്ന സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. ഈ നിരീക്ഷണങ്ങൾ പ്രിയാ വർഗ്ഗീസിന് പ്രതികൂലമാണ്. യുജിസി നിയമം ഹൈക്കോടതി തെറ്റായിട്ടാണ് വ്യാഖ്യാനിച്ചതെന്ന് തോന്നുന്നുവെന്നും ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

യുജിസി സെക്ഷൻ മൂന്നിലെ വ്യാഖ്യാനം സംബന്ധിച്ചാണ് കോടതി സംശയമുയർത്തിയത്. യുജിസി സെക്ഷൻ 3 (11) ൽ പറയുന്നത് പ്രകാരം എംഫിൽ, പിഎച്ച്ഡി എടുക്കുന്ന കാലയളവ് ടീച്ചിങ് എക്സ്പീരിയൻസായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കുന്നു. ഇതു തെറ്റായിട്ടാണോ ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു. ഇക്കാര്യത്തിൽ വിശദാംശങ്ങൾ ഏറെ അറിയിക്കാനുണ്ടെന്ന് പ്രിയാ വർഗ്ഗീസിന്റെ അഭിഭാഷകൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് കേസ് മാറ്റി വച്ചത്.

യുജിസി കൂടി കണക്കിലെടുത്തുകൊണ്ടാണ് പ്രിയ വർഗീസിന്റെ യോഗ്യതാ മാനദണ്ഡം ഹൈക്കോടതി അംഗീകരിച്ചത്. ഇതു ചോദ്യം ചെയ്താണ് രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ സുപ്രീംകോടതിയെ സമീപിച്ചത്. യുജിസി ഈ കേസിൽ കക്ഷിചേർന്നിരുന്നു. സെക്ഷൻ മൂന്ന് തെറ്റായിട്ടാണ് ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് യുജിസി സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തിൽ വിശദമായ മറുപടിയുണ്ടെന്ന് പ്രിയ വർഗീസിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രിയ വർഗീസ് നൽകിയ എതിർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സാവകാശം വേണമെന്ന യുജിസിയുടെ ആവശ്യം കോടതി അംഗീകരിച്ചു. കേസ് നാലാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും.