ഇടുക്കി: മറയൂരിൽ റിട്ട. എസ് ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. മറയൂർ സ്വദേശി അരുൺ ആണ് പിടിയിലായത്. തമിഴ്‌നാട് പൊലീസിൽ എസ്‌ഐയായിരുന്ന ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്. ലക്ഷ്മണിന്റെ സഹോദരിപുത്രനാണ് അരുൺ. ഇയാൾ കുറ്റസമ്മതം നടത്തി.

മൊബൈൽ വാങ്ങി തരാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ഇയാൾ മൊഴി നൽകിയത്. എന്നാൽ ലക്ഷ്മണിന്റെ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയം.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മറയൂർ സ്‌കൂളിന് സമീപത്തുവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെഅരുൺ കത്തിയെടുത്ത് വെട്ടുകയായിരുന്നു. ലക്ഷ്മണിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.