തൊടുപുഴ: കോളേജ് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള വിദ്യാർത്ഥികളുടെ സമരത്തിനൊടുവിൽ തൊടുപുഴ ലോ കോളേജിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. സബ് കലക്ടർ അരുൺ എസ്.നായരുമായുള്ള ചർച്ചയിൽ കോളജിൽ അഡ്‌മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്താൻ തീരുമാനമായതോടെ വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു. മാർക്ക്ദാനത്തിനെതിരെ സമരം ചെയ്തവരെ സസ്‌പെൻഡ് ചെയ്യുകയും റാഗിങ്ങിന് കേസെടുക്കുകയും ചെയ്തതിനെതിരെ കോളജ് കെട്ടിടത്തിന്റെ മൂന്നാംനിലയിൽ ആത്മഹത്യാഭീഷണി മുഴക്കി വിദ്യാർത്ഥികൾ നടത്തിയ സമരം പുലർച്ചെ ഒന്നിന് അവസാനിപ്പിച്ചു.

തൊടുപുഴ കോഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോയിലെ മുപ്പതോളം വിദ്യാർത്ഥികളാണ് ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചത്. പ്രിൻസിപ്പലിന് എതിരെ നടപടി വേണോ എന്നതിൽ തീരുമാനം പിന്നീടുണ്ടാകും. എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷയിൽ അദ്ധ്യാപകർ ഒരു കുട്ടിക്ക് വഴിവിട്ട് ഇന്റേണൽ മാർക്ക് നൽകിയതിനെതിരെ സമരം ചെയ്ത ഏഴ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. റാഗിങ് നടത്തിയെന്നാരോപിച്ച് കേസുമെടുത്തു. ഇതിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.

ഇന്നലെ വൈകിട്ട് മൂന്നിന് പെൺകുട്ടികളടക്കം മുപ്പതോളം വിദ്യാർത്ഥികളാണ് കെട്ടിടത്തിനു മുകളിൽ കയറി പ്രതിഷേധിച്ചത്. ഫയർ ഫോഴ്‌സും പൊലീസും തൊടുപുഴ തഹസീൽദാരും കോളജിലെത്തി അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിദ്യാർത്ഥികൾ വഴങ്ങിയില്ല. ഒടുവിൽ സബ് കലക്ടർ എത്തി. സസ്‌പെൻഷൻ നടപടി പിൻവലിക്കാമെന്ന മാനേജ്‌മെന്റ് തീരുമാനം വിദ്യാർത്ഥികൾ തള്ളി. പ്രിൻസിപ്പൽ രാജി വയ്ക്കണമെന്നും തങ്ങൾക്കെതിരെ ചുമത്തിയ റാഗിങ് കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഡിവൈഎസ്‌പി മുഹമ്മദ് റിയാസിന്റെയും തഹസിൽദാർ എ.എസ്.ബിജിമോളുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളുമായും പ്രിൻസിപ്പൽ അനീഷ ഷംസുമായും ചർച്ച നടത്തി. സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും പ്രിൻസിപ്പൽ രാജിവയ്ക്കാതെ കെട്ടിടത്തിനു മുകളിൽനിന്ന് ഇറങ്ങില്ലെന്നായിരുന്നു തുടക്കത്തിൽ വിദ്യാർത്ഥികളുടെ നിലപാട്.

മന്ത്രി ആർ.ബിന്ദു ഫോണിൽ സംസാരിച്ചെങ്കിലും വിദ്യാർത്ഥികൾ വഴങ്ങിയില്ല. സമരത്തിനിടെ കുഴഞ്ഞുവീണ, വിദ്യാർത്ഥിനികളായ എം.മേഘ, ടി.എസ്.കാർത്തിക എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒൻപതോടെ ഡീൻ കുര്യാക്കോസ് എംപിയും കോളജിലെത്തി.