തിരുവനന്തപുരം: ബിജെപി പദയാത്രയ്ക്കിടെ പ്രചാരണ ഗാനം മാറിയ സംഭവത്തിൽ വിശദീകരണവുമായി ബിജെപി സോഷ്യൽ മീഡിയ ടീം. ജനറേറ്റർ കേടായപ്പോൾ യൂട്യൂബിൽ നിന്ന് ഗാനങ്ങൾ എടുത്തതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിശദീകരണം. ബിജെപി കേരളയുടെ പേജിൽ നിന്നാണ് ഗാനം എടുത്തതെന്നും ബിജെപി മലപ്പുറം സോഷ്യൽ മീഡിയ ടീം പാർട്ടിക്ക് വിശദീകരണം നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ സംസ്ഥാന അധ്യക്ഷൻ നടത്തുന്ന പദയാത്ര ആലത്തൂരിൽ എത്തിയപ്പോഴാണ് പാർട്ടിയെ വെട്ടിലാക്കുന്ന വിവാദം ഉയർന്ന് വന്നത്.

പദയാത്രാ പ്രചരണ ഗാനത്തിൽ 'കേന്ദ്രസർക്കാർ അഴിമതിക്കാർ' എന്ന് വിശേഷിപ്പിച്ചതിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിശദീകരണം തേടിയിരുന്നു. ഐടി സെൽ ചെയർമാനോടാണ് കെ സുരേന്ദ്രൻ വിശദീകരണം ആവശ്യപ്പെട്ടത്. പദയാത്രയുടെ നോട്ടീസും പ്രചരണ ഗാനവും പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ സാഹചര്യത്തിലാണ് വിശദീകരണം ചോദിച്ചത്. ഐടി സെൽ ചെയർമാൻ എസ് ജയശങ്കറും ബിജെപി സംസ്ഥാന അധ്യക്ഷനും രണ്ടു ഗ്രൂപ്പിലാണ് ഇപ്പോൾ. പത്തനംതിട്ടക്കാരനാണ് ജയശങ്കർ.

'അഴിമതിക്ക് പേര് കേന്ദ്രഭരണമിന്ന് തച്ചുടയ്ക്കാൻ അണിനിരക്കുകയെന്നാണ്' പാട്ട്. പദയാത്ര തത്സമയം നൽകുന്ന ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവന്നത്. ഉത്തരേന്ത്യാ മാതൃകയിൽ എസ്‌സി-എസ്ടി വിഭാഗക്കാർക്കൊപ്പം ഉച്ചഭക്ഷണമെന്ന് പോസ്റ്ററിൽ എഴുതിയത് വിവാദമായിരിക്കെയാണ് ബിജെപിക്ക് വീണ്ടും അമളി പറ്റുന്നത്. പോസ്റ്ററിനെതിരെ സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വ്യാപക വിമർശനമുയർന്നതിന് പിന്നാലെ ന്യായീകരണവുമായി കെ സുരേന്ദ്രൻ രംഗത്തെത്തി.

കുമ്മനം രാജശേഖരന്റെ വിശ്വസ്തനായിരുന്നു മുമ്പ് ജയശങ്കർ. പിന്നീട് കെ സുരേന്ദ്രൻ പക്ഷത്തേക്ക് മാറി. അടുത്ത കാലത്തായി സുരേന്ദ്രനുമായി അകന്നുവെന്നാണ് സൂചന.