ന്യൂഡൽഹി: മകന്റെ സ്‌കൂൾ ബസ് കാത്തുനിന്നയാൾ പശുവിന്റെ കുത്തേറ്റു മരിച്ചു. സൗത്ത് ഡൽഹിയിലെ തിഗ്രിയിലാണ് സംഭവം. സുഭാഷ് കുമാർ ഝാ എന്നയാൾ (42) മരിച്ചത്. മകനുമൊത്ത് സ്‌കൂൾ ബസ് കാത്തു നിൽക്കവെ തെരുവിൽ അലഞ്ഞുതിരിഞ്ഞ പശു ആക്രമിക്കുക ആയിരുന്നു. മകനുമൊത്ത് സുഭാഷ് രാവിലെ 8ന് ദേവ്‌ലി മോഡ് ബസ് സ്റ്റോപ്പിലെത്തിയത്. പൊടുന്നനെ പശു ഇടിച്ചിടുകയായിരുന്നു.

താഴെവീണ സുഭാഷ് കുമാറിന്റെ തലയിലും നെഞ്ചിലും പശു പലവട്ടം ഇടിക്കുകയും കുത്തുകയും ചെയ്തു. മകന്റെ നിലവിളി കേട്ട് ഓടിയെത്തിയവർ വടികൊണ്ട് അടിച്ചാണ് പശുവിനെ അകറ്റിയത്. അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ആക്രമണത്തിൽ പ്രദേശത്തു മുൻപും പലർക്കും പരുക്കേറ്റിട്ടുണ്ടെന്നു നാട്ടുകാർ ആരോപിച്ചു.