ബെംഗളൂരു: ഇന്ത്യൻ വംശജയായ എഴുത്തുകാരി നിടാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞ് ലണ്ടനിലേക്ക് തിരിച്ചയച്ചു. കർണാടക സർക്കാരിന്റെ ക്ഷണ പ്രകാരം ഭരണഘടനാ ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു നിടാഷ. ശരിയായ പാസ്പോർട്ടും ഒ.സിഐ. കാർഡും ഉണ്ടായിരുന്നിട്ടും 24 മണിക്കൂർ പിടിച്ചുവെച്ച ശേഷം ലണ്ടനിലേക്ക് തിരിച്ചയച്ചെന്നാണ് ആരോപണം.

ബെംഗളൂരുവിൽ 'ദ കോൺസ്റ്റിറ്റിയൂഷൻ ആൻഡ് ദി യൂണിറ്റി ഓഫ് ഇന്ത്യ' എന്ന വിഷയത്തിൽനടന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതാണെന്ന് അറിയിച്ചെങ്കിലും കാരണം ബോധിപ്പിക്കാതെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞെന്ന് നിടാഷ 'എക്‌സി'ൽ പോസ്റ്റ്‌ചെയ്തു.

കശ്മീരി പണ്ഡിറ്റായ നിടാഷ കൗൾ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽ പ്രൊഫസറാണ്. ആർ.എസ്.എസിനെ വിമർശിക്കുന്നതിനാലാണ് ഇന്ത്യയിൽ കാലുകുത്താൻ അനുവദിക്കാത്തതെന്ന് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി പറഞ്ഞതായി നിടാഷ പറഞ്ഞു. വിമാനത്താവളത്തിൽ അടിസ്ഥാനാവശ്യങ്ങൾപോലും അനുവദിച്ചില്ലെന്നും അവർ ആരോപിച്ചു. വർഷങ്ങളായി ലണ്ടനിലാണ് നിടാഷ കൗൾ താമസിക്കുന്നത്.