- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിൽ രണ്ട് അദ്ധ്യാപകർക്കെതിരേ കേസ്
ആലപ്പുഴ: കാട്ടൂർ ഹോളിഫാമിലി വിസിറ്റേഷൻ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിൽ രണ്ട് അദ്ധ്യാപകർക്കെതിരേ കേസ്. കായികാധ്യാപകൻ ക്രിസ്തുദാസ്, അദ്ധ്യാപിക രമ്യ എന്നിവർക്കെതിരേയാണ് മണ്ണഞ്ചേരി പൊലീസ് നടപടി എടുത്തത്.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ടു തല്ലിയതിനുമാണ് കേസ്. ആത്മഹത്യാപ്രേരണക്കുറ്റംചുമത്തി കേസെടുക്കണമെന്നാണ് മാതാപിതാക്കളും ആക്ഷൻ കൗൺസിലും ആവശ്യപ്പെട്ടിരുന്നത്. അന്വേഷണപുരോഗതിയുടെ അടിസ്ഥാനത്തിൽ മാത്രമേ മറ്റു വകുപ്പുകൾ ചുമത്തുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്നാണ് പൊലീസ് വിശദീകരണം.
അദ്ധ്യാപകർക്കെതിരേ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് മാർച്ച് നടത്തുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ധ്യാപകർക്കെതിരേ കേസെടുത്തത്. ഫെബ്രുവരി 15-നാണ് കലവൂർ അഴിക്കകത്തുവീട്ടിൽ മനോജിന്റെ മകൻ പ്രജിത്ത് സ്‌കൂൾവിട്ടു വന്നശേഷം യൂണിഫോമിൽ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. അവസാന ക്ലാസിൽ പ്രജിത്തിനെയും കൂട്ടുകാരൻ വിജയിയെയും കാണാത്തതിനെത്തുടർന്ന് അദ്ധ്യാപിക വഴക്കുപറയുകയും കായികാധ്യാപകൻ വടികൊണ്ടുതല്ലുകയും ചെയ്തതിൽ മനംനൊന്താണ് മകൻ ആത്മഹത്യചെയ്തതെന്ന് മനോജ് പൊലീസിനു മൊഴിനൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.
അദ്ധ്യാപകർക്കെതിരേ നടപടിയെടുക്കാത്തതിന് കഴിഞ്ഞദിവസങ്ങളിൽ പൊതുജനങ്ങളുടെ നേതൃത്വത്തിൽ സ്‌കൂളിലേക്കു മാർച്ച് നടത്തിയിരുന്നു. ഇതിനുപിന്നാലെ അദ്ധ്യാപകരെ സ്‌കൂൾ മാനേജ്മെന്റ് സസ്പെൻഡു ചെയ്തിരുന്നു.