കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ഇനി കണ്ടത്തേണ്ടത് സൂത്രധാരകനെയാണെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് പി.ആർ. സോംദേവ്. ചന്ദ്രശേഖരനെ നിഷ്ടൂരമായി കൊല ചെയ്യാൻ ആസൂത്രണം നടത്തിയ വ്യക്തിയെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാൻ ടി.പി.യുടെ വിധവയ്ക്ക് വേണ്ട നിയമ സഹായത്തിന് പിന്തുണ നൽകുമെന്നും സോംദേവ് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.

ക്രൂരമായ കൊലപാതകത്തെ സിപിഎം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് ഇന്നലെയും ഇന്നുമായി കോടതിയുടെ വാദങ്ങളിലൂടെ കേരളക്കര കണ്ടുകൊണ്ടിരിക്കുകയാണ്. നിലവിലെ ഹൈക്കോടതിയുടെ വിധി സ്വാഗതാർഹമാണ്. എന്നാൽ കേസിന്റെ സൂത്രധാരകൻ ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും ഈ കേസിൽ ഇനിയും കൂടുതൽ നിയമയുദ്ധത്തിന് വഴിതെളിയിക്കുന്നതാണെന്നും ടിപിയുടെ ഭാര്യ കെകെ രമ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കെകെ രമയുടെ പ്രസ്താവന യഥാവിധത്തിൽ തന്നെ നേരിട്ട് മറ്റൊരു ഏജൻസി കൂടി അന്വേഷിച്ച് യഥാർതഥ പ്രതി ആരാണെന്നും ടിപിയുടെ കൊലപാതകത്തിന് പിന്നിൽ എന്താണെന്നും കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പി ആർ സോംദേവ് പറഞ്ഞു.

കേരളാരാഷ്ട്രീയത്തിലെ ഇത്തരത്തിലുള്ള പകപോക്കൽ കൊലപാതകങ്ങൾ തുടരുന്നത് അവസാനിപ്പിക്കണമെങ്കിൽ, ഇത്തരത്തിൽ ഗൂഢാലോചന നടത്തുന്ന മുകളിലിരിക്കുന്ന നേതാക്കളെ പുറംലോകത്തിന് മുന്നിൽ എത്തിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള നിരവധി കൊലപാതകങ്ങൾ കേരളരാഷ്ട്രീയത്തിൽ അരങ്ങേറിയിട്ടുണ്ട്. എന്നാൽ ആ കേസുകളിലൊന്നും യഥാർത്ഥസൂത്രധാരകനെ പുറത്തുകൊണ്ടുവരാനോ ശിക്ഷിക്കാനോ കഴിഞ്ഞിട്ടില്ല. അതിന്റെ മറ്റൊരു സൂചന കൂടിയാണ് ഇന്നത്തെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് കെകെ രമ വ്യക്തമാക്കിയത്.

അതേ സമയം, കെകെ രമ ആവശ്യപ്പെട്ടാൽ എന്ത് സഹായവും നൽകാൻ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ തയ്യാറാകുമെന്നും പി ആർ സോംദേവ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ടിപി എന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാരനെ നിഷ്ടൂരമായി കൊല ചെയ്ത കൊലയാളിയെ പുറംലോകത്ത് എത്തിക്കുവാൻ വേണ്ടിയുള്ള തീവ്രമായ പ്രക്ഷോഭം ദേശീയ നേതൃത്വവുമായി ചർച്ച ചെയ്ത് റിപ്പബ്ലിക്കൻ പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.