പാലക്കാട്: ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ സുഖപ്രസവം. കനിവ് 108 ആംബുലൻസ് ജീവനക്കാരാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത്. യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുന്നതായി അറിഞ്ഞ് ആംബുലൻസ് വീട്ടിലേക്ക് പാഞ്ഞെത്തിയെങ്കിലും അപ്പോഴേക്കും യുവതിയെ ആശുപത്രിയിലേക്കോ ആംബുലൻസിലേക്കോ പോലും മാറ്റാനാവാത്ത സാഹചര്യം ആയിരുന്നു. ഇതോടെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കവിതയുടെ സഹായത്തോടെ വീടിനകത്ത് തന്നെ പ്രസവം എടുക്കുക ആയിരുന്നു.

പാലക്കാട് കൊഴിഞ്ഞാമ്പാറ പെരുമ്പാറച്ചള്ള സ്വദേശിനിയായ 29 കാരിയാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ വിവരം ആശാ പ്രവർത്തകയെ അറിയിച്ചു. ആശാ പ്രവർത്തക അപ്പോൾ തന്നെ 108 എന്ന നമ്പറിലേക്ക് ബന്ധപ്പെട്ടു.

കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം കൊഴിഞ്ഞാമ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് രാജേഷ് വി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കവിത ആർ എന്നിവർ ഉടൻ സ്ഥലത്ത് എത്തി. അപ്പോഴേക്കും യുവതിയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യം ആണെന്ന് മനസിലാക്കി കവിത വീട്ടിൽ വെച്ച് തന്നെ പ്രസവം എടുക്കുകയായിരുന്നു.

അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തിയ കവിത ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് രാജേഷ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.