തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വർഷം കഠിനതടവും മൂന്ന് ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. മതിലകം പൊന്നാംപടി വട്ടംപറമ്പിൽ അലി അഷ്‌കറി(24)നെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അന്യാസ് തയ്യിൽ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കേസിൽ പിഴ അടക്കാത്ത പക്ഷം ഒരു വർഷവും 8 മാസവും കൂടി തടവ് അനുഭവിക്കണം.

2021 നവംബർ 27-നാണ് അലി അഷ്‌കർ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. പെൺകുട്ടിയെ അലി തന്റെ സുഹൃത്ത് താമസിച്ചിരുന്ന വീട്ടിൽ വെച്ചും, പ്രതിയുടെ വീട്ടിൽ വെച്ചും പല തവണ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വാടാനപ്പള്ളി എസ്‌ഐ വിവേക് നാരായണൻ കെഎഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ എസ്.ആർ.സനീഷ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷന് വേണ്ടി 25 സാക്ഷികളെ വിസ്തരിക്കുകയും 33 രേഖകളും മുതലുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്, സി.നിഷ എന്നിവർ ഹാജരായി.സിപിഒമാരായ പി.എസ്.രൺദീപ്, സിന്ധു, പ്രസീത എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.