വർക്കല: തിരുവനന്തപുരം വർക്കലയിലെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികളടക്കം ഇരുപത്തിയൊന്ന് പേർക്ക് ഭക്ഷ്യവിഷബാധ. വർക്കല ക്ഷേത്രം റോഡിലെ സ്പൈസി റസ്റ്റോറന്റിൽ നിന്നും ആഹാരം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരിൽ 12 ഓളം പേർ സ്വകാര്യ ആശുപത്രിയിലും ആറുപേർ വർക്കല താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

കുഴിമന്തിയും അൽഫാമും കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റസ്റ്റോറന്റിൽ നിന്ന് ഇന്നലെ രാത്രി ഭക്ഷണം കഴിച്ചവർക്കാണ് പല തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്.

ഭക്ഷ്യവിഷബാധയേറ്റവരിൽ അധികവും വർക്കല, ചിറയിൻകീഴ് മേഖലയിൽ ഉള്ളവരാണ്. ചില ആളുകൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല.

ഒരു കുടുംബത്തിലെ 9 പേർ ഉൾപ്പെടെ 21 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്. കുഴിമന്തി, അൽഫാം ഉൾപ്പെടെ ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് പ്രശ്‌നമുണ്ടായത്. സംഭവത്തെ തുടർന്ന് പരിശോധന നടത്തി. വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് റസ്റ്റോറന്റ് സീൽ ചെയ്തു.

സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നഗരസഭ ഹെൽത്ത് സ്‌കോഡിന്റെയും നേതൃത്വത്തിലാണ് റസ്റ്റോറന്റിൽ പരിശോധന നടത്തിയത്. ആഴ്ചകളോളം പഴക്കമുള്ള ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ റസ്റ്റോറന്റിൽ നിന്നും പിടികൂടിയിട്ടുണ്ട്.