തിരുവനന്തപുരം: റോഡരികിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസ് പുറപ്പെടാൻ വൈകിയെന്നാരോപിച്ച് യുവാവ് ബസിന്റെ ഗ്ലാസ് അടിച്ച് തകർത്തു. തുടർന്ന് മറ്റൊരാളുടെ ബൈക്കിൽ കയറി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടി. തിരുവല്ലം മേനിലം സ്വദേശി വിപിനെ (30) ആണ് തിരുവല്ലം എസ് ഐ ഗോപകുമാർ, ഉണ്ണികൃഷ്ണൻ എന്നിവരുൾപ്പെട്ട പൊലീസ് സംഘം അറസ്റ്റുചെയ്തത്.

മേനിലം- നെല്ലിയോട് ഭാഗത്ത് ഉത്സവഘോഷയാത്ര കടന്നുപോകുന്നതിനെ തുടർന്ന് ബസ് റോഡരികിൽ ഒതുക്കി നിർത്തിയിരുന്നു ഇത് വിപിൻ ചോദ്യം ചെയ്യുകയും ഡ്രൈവറുമായി തർക്കമുണ്ടാക്കുകയും ചെയ്തു. തുടർന്ന് ഡ്രൈവർ സീറ്റിന്റെ മുന്നിലെ ഗ്ലാസ് അടിച്ച് തകർത്തുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.

തിരുവല്ലം ഭാഗത് നിന്ന് പുഞ്ചക്കരിയിലേക്ക് പോയ ബസിന്റെ ചില്ലാണ് തകർത്തത്. ഡ്രൈവറുടെ പരാതി പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ യുവാവിനെതിരെ തിരുവല്ലം പൊലീസ് കേസെടുത്തു.