ചെന്നൈ: സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറു പേർക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരികളുമായി പോയ സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം. അപകടത്തിൽ മുപ്പത്തിലേറെ പേർക്ക് പരിക്കേറ്റു. വിനോദ സഞ്ചാര കേന്ദ്രമായ യേർക്കാട് നിന്ന് സേലത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ യേർക്കാട് ചുരം പാതയിൽ വെച്ച് ഇന്ന് രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്.

മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടും. ചുരത്തിലെ 11ാം വളവിൽ വച്ചാണ് അപകടമുണ്ടായത്. വളവ് തിരിക്കുന്നതിനിടെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായി മതിലിൽ ഇടിച്ച് ബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. ആറു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. 40ലധികം പേരാണ് ബസിലുണ്ടായിരുന്നതെന്നും പരിക്കേറ്റവരുടെ കൃത്യമായ വിവരം ലഭ്യമായി വരുന്നേയുള്ളുവെന്നും സേലം പൊലീസ് അറിയിച്ചു.

പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സേലം ഗവ. ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെതുടർന്ന് ചുരത്തിലെ ഗതാഗതം ഏറെ നേരത്തേക്ക് സ്തംഭിച്ചു. അവധിക്കാലമായതിനാൽ വലിയ തിരക്കാണ് യേർക്കാടിൽ അനുഭവപ്പെടുന്നത്.