തൃശൂർ: അച്ഛനു ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകൻ മയൂർനാഥാണ് (26) മരിച്ചത്. ആയുർവേദ ഡോക്ടറാണ് പ്രതി. ഒരു വർഷം മുൻപാണ് ഇയാൾ അച്ഛനു പ്രാതലിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്.

അപസ്മാര രോഗിയായിരുന്ന മയൂർനാഥ് നേപ്പാളിൽ താമസിച്ചിരുന്ന കേന്ദ്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചതായാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. യുവാവിന്റെ ബാഗിൽ നിന്നു കണ്ടെടുത്ത ഫോൺ നമ്പറിൽ പൊലീസ് വിവരം അറിയിക്കുകയായിരുന്നു. നേപ്പാളിലെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം അവിടെ സംസ്‌കരിച്ചു.

അച്ഛനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവിനെ ചികിത്സയ്ക്കായി ബന്ധുക്കൾ മലപ്പുറം ജില്ലയിൽ ഒരു സ്വകാര്യ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഒരാഴ്ച മുൻപ് ആരോടും പറയാതെ രക്ഷപ്പെട്ടാണ് നേപ്പാളിൽ എത്തിയത്.