തൃശൂർ: തൃശ്ശൂരിൽ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് വീണ്ടും ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. അതേ സമയം തൃശ്ശൂരിൽ തനിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി. സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി. വോട്ടുകച്ചവടം നടന്നു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുരളീധരൻ പറഞ്ഞു.

എന്നാൽ ബിജെപിക്ക് കഴിഞ്ഞ വർഷം കിട്ടിയ വോട്ട് അതേപടി ഇത്തവണയും കിട്ടിയിട്ടുണ്ടെന്നും ഇതൊന്നും യുഡിഎഫിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 30000 മുതൽ 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കും. സി പി എം വോട്ട് മറിച്ചത് ചിലപ്പോൾ രണ്ടാം സ്ഥാനത്ത് എത്താൻ ബിജെപിയെ സഹായിക്കും. വോട്ട് മറിഞ്ഞു എന്നത് യാഥാർത്ഥ്യമാണ്. ബിജെപിയോടുള്ള സിപിഎം സമീപനം എന്നും മൃദുവാണ്. പണ്ട് കേന്ദ്രത്തിൽ ആണെങ്കിൽ ഇന്നും കേരളത്തിൽ അത് തുടരുന്നുവെന്നും കെ.മുരളീധരൻ ആരോപിച്ചു.

കരുവന്നൂർ, മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ കേസ് എന്നിവയെല്ലാം പാർട്ടിയെ ഭയപ്പെടുത്തുന്നു. ജയരാജൻ ചർച്ച നടത്തിയത് അദ്ദേഹത്തിന് ബിജെപിയിൽ പോകാനല്ല. സി പി എമ്മിന്റെ പ്രതിനിധി ആയി മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചർച്ച നടന്നത്. അതുകൊണ്ടാണ് നടപടി എടുക്കാത്തത്. തൃശ്ശൂർ ആയിരുന്നു മെയിൻ ഡീലെന്നും കെ.മുരളീധരൻ ആരോപിച്ചു.