തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് കഠിനംകുളം പൊലീസ്. അടിപിടിക്കും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെ രണ്ടു കേസുകളാണ് എടുത്തിട്ടുള്ളത്. അടിപിടിക്കേസിലെ പ്രതികളായ നബിൻ, കൈഫ് എന്നിവരെ പിടികൂടിയിട്ടുണ്ട്. ഇവരെയാണ് ബന്ധുക്കൾ പൊലീസിനെ ബന്ദിയാക്കി ജീപ്പിൽ നിന്നും രക്ഷപ്പെടുത്തിയത്. ഈ കേസിലും പ്രതികളെ പിടിക്കാനാണ് നീക്കം.

കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് സംഭവം. സ്ഥലത്ത് ഇരുസംഘങ്ങൾ തമ്മിലുണ്ടായ അടിപിടിയെ തുടർന്നാണ് കഠിനംകുളം പൊലീസ് സ്ഥലത്തെത്തുന്നത്. സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളായ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ, പൊലീസിനെ നാട്ടുകാരും യുവാക്കളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ പ്രതികളുടെ വിലങ്ങ് അഴിച്ച് വിട്ടുകൊടുത്തു.

പൊലീസുകാരെ ബന്ദിയാക്കിയതറിഞ്ഞ് ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം തുടർന്ന് സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. പൊലീസെത്തി പ്രതികളെ വീണ്ടും പിടികൂടാൻ ശ്രമിച്ചെങ്കിലും പിൻവാങ്ങുകയായിരുന്നു. പിന്നീട് പൊലീസ് കരുതലുകളോടെ അറസ്റ്റ് ചെയ്യുകയായിരുന്നു പ്രതികളെ.