കണ്ണൂർ : തളിപ്പറമ്പിലെ ധർമ്മശാലയിൽ ഫാക്ടറി മാലിന്യത്തിന് തീ പിടിച്ചത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച പുലർച്ചെ ഗ്രീൻ എർത്ത് കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് ശേഖരത്തിനാണ് തീപ്പിടിച്ചത്. ധർമ്മശാലയിലെ ആന്തൂർ നഗരസഭയുടെ വ്യവസായ മേഖലയിലെ കോഴിക്കോട് സ്വദേശി മുഹമ്മദ് അർഷാദിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വേണ്ടി ശേഖരിച്ച വൻ പ്ലാസ്റ്റിക്ക് ശേഖരത്തിനാണ് രാവിലെ തീപിടിച്ചത്.

വിവരമറിഞ്ഞ ഉടൻ തളിപ്പറമ്പ് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ എത്തിയ സേനയാണ് തീയണച്ചത്. തളിപ്പറമ്പ് അഗ്‌നിശമനസേനാ കേന്ദ്രത്തിലെ രണ്ട് യൂണിറ്റുകൾ എട്ട് ടാങ്ക് വെള്ളം ഉപയോഗിച്ചാണ് നാലുമണിക്കൂർ സമയമെടുത്ത് തീ നിയന്ത്രണവിധേയമാക്കിയത്.

സേനയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് സമീപത്ത് ഉണ്ടായിരുന്ന മറ്റ് വ്യവസായസ്ഥാപനങ്ങളിലേക്ക് തീ പടരാതെ തടയാൻ കഴിഞ്ഞത്. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർമാരായ കെ.വി.സഹദേവൻ, കെ.രാജീവൻ, ടി.വി.പ്രകാശൻ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ കെ.വി.രാജീവൻ, ടി.വി.രജീഷ്‌കുമാർ, കെ.ബിജു, കെ.ധനേഷ്, നിമേഷ്, കെ.പി.അർജ്ജുൻ, മഹേഷ്, ഹോംഗാർഡുമാരായ സജീന്ദ്രൻ, രവീന്ദ്രൻ, ഭാസ്‌കരൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.