മലപ്പുറം: തൂതപ്പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തി. കൃഷി ആവശ്യത്തിന് തൂതപ്പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്താനാണ് ജില്ലാ കലക്ടർ വി.ആർ വിനോദിന്റെ നിർദ്ദേശം. കട്ടുപ്പാറയിലും രാമഞ്ചാടിയിലും കൃഷി ആവശ്യത്തിന് പമ്പ് സെറ്റുകൾ സ്ഥാപിച്ച് ജലസേചനവകുപ്പ് കാർഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയാൽ മാത്രമേ കുടിവെള്ള വിതരണത്തിന് ആവശ്യമായ വെള്ളം ലഭിക്കൂ.

നിരവധി കർഷകർ പുഴയിൽ പമ്പ് സെറ്റ് സ്ഥാപിച്ച് കൃഷി ആവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നതും കുടിവെള്ള വിതരണത്തെ ബാധിക്കുന്നുണ്ട്. നിലവിൽ കാഞ്ഞിരപ്പുഴ ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളം പുലാമന്തോൾ കട്ടുപ്പാറയിൽ എത്തിയിട്ടുണ്ടെങ്കിലും മൂർക്കനാട് താൽക്കാലിക തടയണയിലെത്താത്ത സാഹചര്യമാണുള്ളത്.

കാഞ്ഞിരപ്പുഴയിൽ നിന്നുള്ള വെള്ളം അധികം താമസമില്ലാതെ നിർത്തിവെയ്ക്കാനിടയുള്ളതിനാൽ പെരിന്തൽമണ്ണ, മൂർക്കനാട് പദ്ധതികളിൽ നിന്നുള്ള കുടിവെള്ളവിതരണം തടസ്സപ്പെടാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് കാർഷികാവശ്യത്തിന് പുഴയിലെ വെള്ളമുപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.