തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ചയാൾ പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബർ പൊലീസിന്റെ പിടിയിലായത്. മേയർ- കെഎസ്ആർടിസ് ഡ്രൈവർ തർക്കത്തിന് പിന്നാലെ മേയർക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു.

മേയറുടെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിലേക്കാണ് അശ്ലീല സന്ദേശം അയച്ചത്. മേയറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. വാട്സ്ആപ്പ് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ശ്രീജിത്തിനെ എറണാകുളത്ത് വച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം ഐപിസി 384 എ പോലുള്ള വകുപ്പുകളാണ് പ്രതിയുടെ മേൽ ചുമത്തിയിരിക്കുന്നത്. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച ശേഷം റിമാൻഡ് നടപടിയുമായി മുന്നോട്ടു പോകുമെന്നും പൊലീസ് അറിയിച്ചു.

ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ടു കെഎസ്ആർടിസി ബസ് തടഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിനു നേർക്കു കെഎസ്ആർടിസ് ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണ് ആര്യയ്ക്ക് എതിരെ സൈബർ ആക്രമണം തുടങ്ങിയത്.