തൃശൂർ: കൊടുങ്ങല്ലൂരിൽ വീട്ടിൽ മദ്യവിൽപ്പന നടത്തിയിരുന്നയാളെ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടി. എടവിലങ് കാര സ്വദേശി വിശ്വംഭരനെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം. ഷാംനാഥും സംഘവും പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 22 കുപ്പി മദ്യവും പിടിച്ചെടുത്തു. ഇയാൾ മുൻപ് ചാരായം വാറ്റിയ കേസിലും മദ്യവില്പന നടത്തിയ കേസിലും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു. എക്‌സൈസ് സംഘത്തിൽ ഉദ്യോഗസ്ഥരായ മോയിഷ്.എ.വി, സുനിൽകുമാർ. പി.ആർ, മന്മഥൻ.കെ.എസ്, അനീഷ് ഇ പോൾ, രാജേഷ്.ടി, റിഹാസ്.എ.എസ്, സിജാദ്.കെ.എം, തസ്‌നിം.കെ.എം എന്നിവരും ഉണ്ടായിരുന്നു.

പട്ടാമ്പിയിൽ മദ്യ കച്ചവടം നടത്തിയ യുവാവിനെയും പിടികൂടിയെന്ന് എക്സൈസ് അറിയിച്ചു. പട്ടാമ്പി മട്ടായ സ്വദേശി മുസ്തഫയാണ് പിടിയിലായത്. ചില്ലറ വില്പനക്കാർക്ക് മദ്യം എത്തിച്ചു നൽകുന്ന വ്യക്തിയാണ് മുസ്തഫയെന്ന് എക്സൈസ് പറഞ്ഞു. മദ്യം എത്തിക്കുന്നതിനു പല കുറുക്കുവഴികളും ഇയാൾ കണ്ടെത്തിയിരുന്നു. അതിനാൽ നിരവധി പരാതികൾ ലഭിച്ചിട്ടും തൊണ്ടി മുതലുമായി മുസ്തഫയെ പിടികൂടുക അത്ര എളുപ്പമായിരുന്നില്ല. കഴിഞ്ഞ കുറച്ചു നാളുകളായി എക്‌സൈസ് ഷാഡോ വിങ് പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും എക്സൈസ് പറഞ്ഞു.

ഒടുവിൽ പട്ടാമ്പി എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.ഷിബു കുമാറും സംഘവും രാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലായത്. സ്‌കൂട്ടിയിൽ 7 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സഹിതമാണ് ഇയാളെ പിടികൂടിയതെന്നും എക്സൈസ് അറിയിച്ചു. പാലക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.