കൊല്ലം:: കൊല്ലത്ത് ദമ്പതികളും ബന്ധുവായ സ്ത്രീയും വെള്ളക്കെട്ടിൽ മുങ്ങി മരിച്ച. നെടുമ്പന മുട്ടയ്ക്കാവിന് സമീപം വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്നു പേരാണ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്. കൊല്ലം പള്ളിത്തോട്ടം ഡിപ്പോപ്പുരയിടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ അർഷാദിന്റെ ഭാര്യ സജിന (30), ഇവരുടെ സുഹൃത്തുക്കളും തിരുവനന്തപുരം സ്വദേശികളുമായ സബീർ (40), ഭാര്യ സുമയ്യ (35) എന്നിവരാണ് മരിച്ചത്.

സജീന കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സബീറും സുമയ്യയും മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. മുട്ടയ്ക്കാവ് പാക്കിസ്ഥാൻ മുക്ക് മുളയറക്കുന്ന് കാഞ്ഞിരംകണ്ടത്തിൽ ചെളിയെടുത്തുണ്ടായ വലിയ വെള്ളക്കെട്ടിലാണ് അപകടം ഉണ്ടായത്. മൂന്നുപേരും ഒന്നിച്ച് കുളിക്കാൻ എത്തിയതായിരുന്നു. കരയിൽ നിന്ന് 20 അടിയോളം വെള്ളത്തിലേക്കിറങ്ങിയ സജിന മുങ്ങിത്താഴുന്നത് കണ്ട് സബീറും സുമയ്യയും രക്ഷിക്കാൻ ശ്രമിച്ചു.

സജിനയുടെ അടുത്തെത്തുന്നതിന് മുമ്പ് ഇവരും മുങ്ങിത്താഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സബീറും സുമയ്യയും സജിനയും മുട്ടയ്ക്കാവിന് സമീപം മുളവറക്കുന്ന് ബിജു ഭവനിൽ രണ്ടാഴ്ച മുമ്പാണ് വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയത്. ഇതിനു മുമ്പ് ഇവരെല്ലാം കായംകുളം വള്ളികുന്നത്തെ സജിനയുടെ വീട്ടിലായിരുന്നു.